തിരുവനന്തപുരം : സംസ്ഥാന സർക്കാർ നവംബർ 1ന് പ്രഖ്യാപിക്കുന്ന ‘അതിദാരിദ്ര്യമുക്ത കേരളം’ യാഥാർത്ഥ്യമായത് 2021 ൽ ആരംഭിച്ച സുദീർഘമായ പ്രക്രിയയിലൂടെയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം കൈവരിച്ച ചരിത്രം ശ്രദ്ധിക്കുന്ന നേട്ടമാണ് അതിദാരിദ്ര്യ നിർമ്മാർജനം. ഈ നേട്ടം ഒറ്റ ദിവസത്തിൽ സംഭവിച്ചതല്ല.
2021-ൽ അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ ഒന്നാമത്തെ തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജനം. 2025 നവംബർ 1 നകം അതിദാരിദ്ര്യ നിർമ്മാർജന ലക്ഷ്യം കൈവരിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. സർക്കാർ പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഒരു ആനുകൂല്യവും ലഭിക്കാത്തവരെ അന്വേഷിച്ച്, തെരഞ്ഞു കണ്ടെത്തി, അവരെ കൈപിടിച്ച് ഉയർത്തിയാണ് ഈ അഭിമാനനേട്ടം നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു.
അതിദാരിദ്ര്യ നിർമ്മാർജന പ്രക്രിയ സംബന്ധിച്ച് 19 പേജുള്ള വിശദമായ മാർഗ്ഗരേഖ 2021 ജൂലൈയിൽ സർക്കാർ പുറത്തിറക്കിയിരുന്നു. അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ, മാനദണ്ഡങ്ങൾ, നിർവചനങ്ങൾ എന്നിവ ഈ രേഖയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിജീവനത്തിന് ആവശ്യമായ ഭക്ഷണം, ആരോഗ്യം, വസ്ത്രം, സുരക്ഷിത വാസസ്ഥലം, അടിസ്ഥാന വരുമാനം എന്നീ അടിസ്ഥാന ഘടകങ്ങളൊന്നുമില്ലാത്ത വിഭാഗങ്ങളെയാണ് അതിതീവ്ര ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ അതിദരിദ്ര വിഭാഗമായി കണ്ടെത്തിയത്. ഇതുവരെ ഒരു സർക്കാർ പദ്ധതിയുടെയും ക്ഷേമ പദ്ധതികളുടെയും ആനുകൂല്യം ലഭിക്കാത്ത, എല്ലാത്തിനും പുറത്തുനിൽക്കുന്ന, തിരിച്ചറിയൽ രേഖകളില്ലാത്ത നിരാലംബരായ വിഭാഗങ്ങളാണ് ഇതിൽ വരുന്നത്. അതിദാരിദ്ര്യ നിർമ്മാർജനം എന്നത് ദാരിദ്ര്യ നിർമ്മാർജനത്തിൽ (ദാരിദ്ര്യമുള്ളവർക്ക് വരുമാനം/തൊഴിൽ ശേഷി വെച്ച് മുന്നോട്ടു പോകാൻ കഴിയും) നിന്നും വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു.

