മുംബൈ: സിനിമ ഷൂട്ടിങ്ങിനിടെ നടൻ സൽമാൻ ഖാന് പരിക്ക് പറ്റിയതായി റിപ്പോർട്ട്. ‘ബാറ്റിൽ ഓഫ് ഗാൽവാൻ’എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. ലഡാക്കിലെ അതികഠിന സാഹചര്യമാണ് പ്രശ്നമായത്. ചിത്രത്തിന്‍റെ ലഡാക്ക് ഷെഡ്യൂളിൽ അഭിനയിച്ചുകൊണ്ടിക്കുമ്പോഴാണ് പരിക്കേറ്റതെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ലഡാക്കിലെ കടുത്ത കാലാവസ്ഥയും കഠിനമായ ചിത്രീകരണ സാഹചര്യങ്ങളുമാണ് പ്രശ്നമായതെന്നാണ് പുറത്ത് വരുന്ന വിവരം. അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ സൽമാൻ ഖാനും സംഘവും ലഡാക്കിലെ 10ഡിഗ്രി താഴെയുളള കാലാവസ്ഥയിലായിരുന്നു സിനിമ ചിത്രീകരണം നടത്തിയത്.
ഓക്സിജന്‍റെ കുറഞ്ഞ അളവും ഷൂട്ടിങ്ങിനിടെ പറ്റിയ ശാരീരീക പരിക്കുകളും സൽമാനെ ബാധിച്ചു. ആക്ഷനും നാടകീയ രംഗങ്ങളും ഉൾപ്പെടെ 45 ദിവസങ്ങളിലായിട്ടാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നീണ്ടുനിന്നത്. ഇതിൽ 15 ദിവസവും സൽമാൻ ഷൂട്ടിങ് ലോക്കേഷനിൽ ഉണ്ടായിരുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് മുംബൈയിലെക്ക് മടങ്ങിയത്.
മുംബൈയിൽ തിരിച്ചെത്തിയ നടൻ ഇപ്പോൾ വിശ്രമത്തിലും ചികിത്സയിലുമാണുളളത്. പരിക്കിനെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്‍റെ മുംബൈ ഷെഡ്യൂൾ വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2020 ലെ ഇന്ത്യൻ -ചൈനീസ് ഏറ്റുമുട്ടലാണ് ചിത്രത്തിന്‍റ പ്രമേയം. സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.
അടുത്തയാഴ്ച മുംബൈയിൽ ആരംഭിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ, തീവ്രമായ വൈകാരിക രംഗങ്ങൾക്കും വേഗതയേറിയ ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപൂർവ ലഖിയ സംവിധാനം ചെയ്ത ഈ ചിത്രം, 2020-ൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാർത്ഥ സംഘർഷത്തെ പുനരവലോകനം ചെയ്യുന്നു.

