നിരീക്ഷണം ശക്തമാക്കി ഐആര്‍ബി സേന; കണ്ണൂർ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി കടത്ത് തടയാൻ നടപടി; ആയുധധാരികളായ ഉദ്യോഗസ്ഥർ ജയിലിന് പുറത്ത് കാവൽ

0

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് ഫോൺ,ലഹരി വസ്തുക്കൾ പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവ നൽകാൻ പുറത്തുനിന്നും ആളുകൾ എത്തുന്നുവെന്ന വാർത്ത ഏതാനും ആഴ്ചകൾക്ക് മുൻപ് പുറത്തുവന്നിരിക്കുന്നു. ഇതിന് പിന്നാലെ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഇവയുടെ കടത്ത് തടയാനായി കർശന നടപടി. ജയിലിന്റെ മതിലിന് പുറത്ത് നിരീക്ഷണം നടത്താനായി ഐആര്‍ബി സേനയെ നിയോഗിക്കും. മാത്രമല്ല ജയിലിനുള്ളിൽ ഉദ്യോഗസ്ഥർക്കും ഫോൺ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ജയിലിനകത്തേക്ക് ഇത്തരം വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ അകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇത്തരം നിയമലംഘന പ്രവർത്തനങ്ങൾ തടയാൻ ആയുധധാരികളായ ഉദ്യോഗസ്ഥര്‍ ജയിലിന് പുറത്ത് നിരീക്ഷണത്തിന് ഉണ്ടാകും. രാത്രി സമയത്ത് ഉള്‍പ്പടെ നിരീക്ഷണമുണ്ടാകും.

അതേസമയം, ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടത്തിന് ശേഷം ജയിലില്‍ പരിശോധനകള്‍ ശക്തമാക്കിയുട്ടുണ്ട്. കൂടുതല്‍ സിസിടിവി ക്യാമറകള്‍ക്ക് വേണ്ടിയുള്ള പ്രൊപ്പോസല്‍ ഇതിനകം തന്നെ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ജയില്‍ മതിലിന് മുകളിലുള്ള ഇലക്ട്രിക് ഫെന്‍സിങ് കാലങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ട സമയത്ത് വിമര്‍ശനമുയര്‍ന്നിരുന്നു. ഇലക്ട്രിക് ഫെന്‍സിങ് പുനര്‍നിര്‍മിക്കാന്‍ ഒരു കോടി 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന് കൈമാറി. ജയില്‍ മതിലിന്റെ പല ഭാഗങ്ങളും തകര്‍ന്നിരിക്കുകയാണെന്ന് ഗോവിന്ദ ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കാന്‍ എത്തിയ പ്രത്യേക സമിതിയുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതിന്റെ നടപടികള്‍ കൂടി ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്. 20 ലക്ഷം രൂപ അതിന്റെ ആദ്യ ഘട്ടമെന്ന നിലയിലുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

ശരീരത്തിലെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചും മൊബൈല്‍ ഫോണ്‍ കടത്ത് നടക്കുന്നുണ്ടെന്നും കണ്ടെത്തലുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് നല്‍കിയിട്ടുണ്ട്. കോടതിയില്‍ നിന്ന് വരുമ്പോള്‍ തടവുകാര്‍ ഫോണ്‍ കടത്തുന്നുവെന്നാണ് കണ്ടെത്തല്‍. വിരലിനോളം വലുപ്പമുള്ള മൈക്രോ ഫോണുകളാണ് ഇങ്ങനെ കടത്തുന്നത്. ഇത് പരിശോധിക്കാന്‍ ജയിലില്‍ സംവിധാനമില്ല. ശരീരം പരിശോധിക്കാന്‍ സ്‌കാനര്‍ വേണമെന്ന പ്രൊപ്പോസല്‍ ജയില്‍ അധികൃതര്‍ നല്‍കി.

കഴിഞ്ഞ ദിവസമാണ് സെൻട്രൽ ജയിലിലെ തടവുകാർക്ക് ബീഡി എറിഞ്ഞ് കൊടുത്ത സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്തത്. ഓഗസ്റ്റ് മാസം ജയിലിൽ നടത്തിയ പരിശോധനയിൽ മൊബൈല്‍ഫോണുകള്‍ പിടികൂടിയിരുന്നു . ജയിലിലെ അഞ്ച്, ആറ് ബ്ലോക്കുകളില്‍നിന്നായാണ് മൂന്ന് മൊബൈല്‍ഫോണുകളും ഒരു ചാര്‍ജറും ഒരു ഇയര്‍ഫോണും പിടികൂടിയത്. വാട്ടര്‍ടാങ്കിനടിയിലും കല്ലുകള്‍ക്കിടയിലും ഒളിപ്പിച്ചനിലയിലാണ് ഇവയെല്ലാം കണ്ടെടുത്തത്. മാത്രമല്ല സ്മാർട്ഫോണുകളും ലഹരി വസ്തുക്കളും ഉൾപ്പെടെ വ്യാപകമായി ജയിലിലേക്ക് കടത്തുന്നുണ്ടെന്നുള്ള ത്വുവാരവും പുറത്തുവന്നിരുന്നു.

അതേസമയം, മൂന്നാഴ്ച മുൻപാണ് സെൻട്രൽ ജയിലിലേക്ക് ലഹരി വസ്‌തുക്കളും മൊബെെൽ ഫോണും അടക്കമുള്ള സാധനങ്ങൾ എറിഞ്ഞുകൊടുത്താൽ പ്രതിഫലം കിട്ടാറുണ്ടെന്ന് തടവുകാർക്ക് മൊബൈൽ ഫോൺ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ച പനങ്കാവ് സ്വദേശി അക്ഷയ് പറഞ്ഞത്.മതിലിനകത്തുനിന്ന് സിഗ്നൽ കിട്ടിയാൽ പുറത്തുനിന്ന് എറിഞ്ഞുകൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞുകൊടുത്താൽ 1000 രൂപ കിട്ടുമെന്നായിരുന്നു അക്ഷയുടെ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here