വാപ്പിയും ഉമ്മിയും എന്നോട് കാണിക്കുന്നത് ക്രൂരതയാണ്’, അനിയനുമായി വഴക്കിട്ടപ്പോൾ അമ്മ വായയുടെ ഭാഗത്ത് അടിച്ചു; കണ്ണീരണിയിച്ച് നാലാം ക്ലാസുകാരിയുടെ അനുഭവക്കുറിപ്പ്, കേസെടുത്ത് പോലീസ്

0

ആലപ്പുഴ: ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് വെളിപ്പെടുത്തൽ. കുട്ടിയുടെ മുഖത്തും കാലിലും മർദനമേറ്റതിന്റെ പാടുകളുണ്ട്. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യയും ചേർന്നാണ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ നൂറനാട് പോലീസ് കേസെടുത്തു. സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തെയും ശരീരത്തിലെയും ചുവന്ന പാടുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് കുട്ടി സംഭവം തുറന്നുപറഞ്ഞത്.

തന്നെ രണ്ടാനമ്മയും പിതാവും ചേർന്ന് മർദിക്കാറുള്ളതായി കുട്ടി അധ്യാപകരോട് പറഞ്ഞു. തുടർന്ന് സ്കൂളിലെ അധ്യാപകരാണ് വിവരം പോലീസിനെ അറിയിച്ചത്. നാലാം ക്ലാസുകാരിയായ കുട്ടിയുടെ സ്കൂളിലെ നോട്ട് ബുക്കിൽ നിന്നും തന്റെ അനുഭവക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അതിൽ എഴുതിയിരിക്കുന്നത് പ്രകാരം. കുട്ടിയെ രണ്ടാനമ്മയും പിതാവും ക്രൂരമായി അടിക്കാറുണ്ടെന്നും ചെറിയകാര്യങ്ങൾക്ക് പോലും രണ്ടാനമ്മ വിദ്യാർഥിനിയെ മർദിച്ചിരുന്നുവെന്നുമാണ്. അനിയനുമായി വഴക്കിട്ടപ്പോൾ അമ്മ വായയുടെ ഭാഗത്ത് അടിച്ചു, വാപ്പിയും ഉമ്മിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. വീട് വെച്ചിട്ട് രണ്ട് മാസം മാത്രമേ ആയുള്ളൂ. അപ്പോഴേക്കും എന്നെ പേടിപ്പിക്കുകയും വിരട്ടുകയുമാണ് എന്നെല്ലാമാണ് കുട്ടി എഴുതിയിരിക്കുന്നത്. തന്നോട് വീട്ടിലെ ബാത്റൂം ഉപയോഗിക്കരുതെന്നും സെറ്റിയിൽ ഇരിക്കരുതെന്നും ഫ്രിഡ്ജ് തുറക്കരുതെന്നുമെല്ലാം രണ്ടാനമ്മ പറഞ്ഞതും കുട്ടി തന്റെ അനുഭവക്കുറിപ്പിൽ പറയുന്നു.

കുട്ടി നേരിട്ട ഉപദ്രവത്തെ കുറിച്ച് വീട്ടിൽ വിളിച്ച് തിരക്കിയാൽ അവർ വീണ്ടും കുട്ടിയെ മർദിക്കും എന്നതിനാലാണ് സ്‌കൂള്‍ അധികൃതര്‍ പിതൃമാതാവിനെ വിളിച്ചു വരുത്തുകയും പോലീസിന് വിവരം കൈമാറുകയും ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here