“തന്റെ രാഷ്ട്രീയം വേറെ, സഹോദരന്റെ രാഷ്ട്രീയം വേറെ, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം”; പി.കെ.ഫിറോസ്

0

സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ലഹരി കേസിൽ സഹോദരൻ പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഫിറോസ്. പൊലീസ് നടത്തുന്ന അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും, സഹോദരന് തന്റെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വേറെ വ്യക്തിയാണെന്നും പി കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

സഹോദരൻ നടത്തിയ കുറ്റകൃത്യത്തിന് തന്നെ പഴിചാരുന്നു. തന്റെ രാഷ്ട്രീയം വേറെ, സഹോദരന്റെ രാഷ്ട്രീയം വേറെയുമാണ്. തന്റെ രാഷ്ട്രീയത്തെ വിമർശിക്കുന്നയാളാണ് സഹോദരൻ. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആക്രമിച്ചുവെന്നതാണ് ചുമത്തിയ കുറ്റം. പൊലീസ് പിടികൂടിയ റിയാസ് തൊടുകയിൽ സിപിഐഎം പ്രവർത്തകനാണ്. റിയാസിനെ ഇന്നലെ തന്നെ വിട്ടയച്ചു. സിപിഐഎം പ്രാദേശിക നേതാക്കൾ എത്തിയാണ് റിയാസിനെ ഇറക്കി കൊണ്ടുപോയത്. ലീഗ് പ്രവർത്തകർ ആരും തന്റെ സഹോദരനെ കാണാൻ പോയിട്ടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം.

അനുജന്റെ അറസ്റ്റില്‍ പി കെ ഫിറോസ് രാജിവെച്ച് മാതൃക കാണിക്കുമോ എന്ന ബിനീഷ് കോടിയേരി ചോദിച്ചിരുന്നു. അതിനു മറുപടിയായി കുടുംബത്തിലെ ആരെങ്കിലും ചെയ്ത തെറ്റുകൊണ്ട് വായ അടപ്പിക്കാമെന്ന് കരുതേണ്ടെന്നും പി.കെ. ഫിറോസ് പറഞ്ഞു. ബിനീഷ് കോടിയേരി ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ പിതാവ് രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. ബിനീഷിന്റെ അറസ്റ്റിൽ കോടിയേരി രാജിവെക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സഹോദരനെ രക്ഷിക്കാൻ ഇടപെട്ടിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. സഹോദരൻ മുസ്ലിം ലീഗ് പ്രവർത്തകനല്ല. റിയാസ് സിപിഐഎം പ്രവർത്തകനാണെന്ന് മറച്ചുവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നാര്‍ക്കോട്ടിക് കേസില്‍ അറസ്റ്റിലായ ചൂലാംവയല്‍ ആമ്പ്രമ്മല്‍ റിയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബുജൈറിലേക്ക് അന്വേഷണം എത്തിയത്. ലഹരി ഇടപാട് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കായെത്തിയ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനുള്ള ഉപകരണം കൈവശം വെച്ചതിനുമാണ് പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here