ഇടുക്കി: ഓൺലൈൻ തട്ടിപ്പ് കേസിൽ പിടിയിലായ ശേഷം ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ വീണ്ടും പിടികൂടി. ഇടുക്കി പെരുവന്താനം പൊലീസാണ് പ്രതിയെ പിടികൂടിയത്. പാലക്കാട് ചങ്കരംചാത്ത്, സ്വാതിനിവാസിൽ 42 കാരനായ ആനന്തൻ പി തമ്പിയാണ് പിടിയിലായത്. പശ്ചിമ ബംഗാളിൽ നടന്ന ആറു ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസിൽ വിധാൻ നഗർ പൊലീസ് കോട്ടയത്തെത്തിയാണ് ഹോട്ടൽ ജീവനക്കാരനായ പ്രതിയെ ആദ്യം അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ഇവിടെനിന്നും ഷാലിമാർ എക്സ്പ്രസിൽ ട്രെയിൻ മാർഗ്ഗം പശ്ചിമ ബംഗാളിലേക്ക് കൊണ്ടു പോകും വഴി കോയമ്പത്തൂരിന് സമീപം പോത്തന്നൂർ ഭാഗത്ത് വെച്ച് ഇയാൾ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പെരുവന്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ വള്ളിയങ്കാവിലെത്തി ലോഡ്ജിൽ മുറിയെടുത്ത് കുടുംബസമേതം ഒളിവിൽ കഴിയുകയായിരുന്നു. വള്ളിയങ്കാവിൽ ഒരാൾ കുടുംബസമേതം സംശയാസ്പദമായി താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇയാളെ ഇവിടെനിന്നും പിടികൂടുകയായിരുന്നു.

