ഹൈദരബാദ്: ഹൈദർഗുഡയിൽ മായം ചേർത്ത കള്ള് കുടിച്ചതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചവരുടെ എണ്ണം നാലായി. 37 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയിലാണ് ആശുപത്രി അധികൃതർ. ഹൈദരാബാദിലെ കുകാട്പള്ളിയിളാണ് സംഭവം. അവശതകളെത്തുടർന്ന് നിംസ് ആശുപത്രിയിൽ മാത്രം നിലവിൽ 31 പേരാണ് ചികിത്സയിലുള്ളത്.
ഇവരിൽ നാല് രോഗികളുടെ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. ബുധനാഴ്ച വൈകുന്നേരത്തോടെ ചികിത്സ തേടിയവരുടെ എണ്ണം 37ആയി. ജൂലൈ ഏഴ് മുതൽ കള്ളു കുടിച്ചവരാണ് അവശനിലയിലായതും നാല് പേർ മരിച്ചതും.
പ്രാദേശികമായി സംഭരിച്ച കള്ളിൽ വീര്യം കൂട്ടാനായി മായം ചേർത്തതായാണ് സംശയം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലാബോറട്ടറിയിൽ നിന്ന് കള്ളിന്റെ സാംപിൾ പരിശോധനാ ഫലം വന്നാലാണ് കൃത്യമായ കാരണം അറിയാനാവൂ എന്നാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ 6 പേരെ പോലീസ് പിടികൂടി. അഞ്ചിലേറെ കേസുകളാണ് ഇവർക്കെതിരെയുള്ളത്. വിവിധ ഇടങ്ങളിൽ നിന്നും ശേഖരിച്ച സാംപിൾ പരിശോധനയ്ക്ക്ക്കായി അയച്ചിട്ടുണ്ട്. ഇവയുടെ ഫലം വന്നെങ്കിൽ മാത്രമേ കൃത്യമായ കാരണം കണ്ടെത്താൻ കഴിയൂ.

