കൊച്ചി: മൂവാറ്റുപുഴയില്‍ ഒന്നരക്കിലോയിലധികം വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍. പേഴയ്ക്കാപ്പിള്ളി സ്വദേശി ഷാമോനിയാണ് മൂവാറ്റുപുഴ എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിലായിരുന്നു പരിശോധന. ആഴ്ചകളായി പ്രതിയെ പിടികൂടാനുള്ള കെണി ഒരുക്കി ഇരിക്കുകയായിരുന്നു എക്സൈസ്. ലഹരി ഇടപാട് നടത്തുന്ന പ്രതിയുടെ ഫോണ്‍ സംഭാഷണവും എക്‌സൈസ് പുറത്തുവിട്ടിട്ടുണ്ട്.
മുൻ കേസുകളിലെ പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി കൈയ്യിലുണ്ടായിരുന്ന എംഡിഎംഎ സമീപത്തെ കെഎസ്ഇബിയുടെ മതില്‍കെട്ടിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു.
തുടര്‍ന്ന് എക്സൈസ് നടത്തിയ തിരച്ചിലിനൊടുവിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പെരുമ്പാവൂര്‍, പേഴയ്ക്കാപ്പിള്ളി ഭാഗങ്ങളില്‍ എംഡിഎംഎ വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്നും ബാംഗ്ലൂരില്‍ നിന്നുമാണ് എംഡിഎംഎ എത്തിക്കുന്നതെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍ വ്യക്തമാക്കി.
ഇന്നലെ പോക്‌സോ കേസ് പ്രതിയായ യുവാവിനെ തിരുവനന്തപുരത്ത് നിന്ന് എംഡിഎംഎയുമായി പിടികൂടിയിരുന്നു. മുട്ടത്തറ പൊന്നറനഗർ സ്വദേശി ഗോപകുമാര്‍ (24) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന 32 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. ഡാന്‍സാഫ് സംഘവും ഫോര്‍ട്ട് പോലീസും സംയുകതമായി നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂട്ടിയതും കസ്റ്റഡിയിലെടുത്തതും. ബെംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനയ്ക്കെത്തിച്ച എംഡിഎംഎ ഇയാൾ തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലുമായി വിറ്റിരുന്നു എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാൾ പോക്സോ കേസ് പ്രതിയാണെന്ന് പോലീസിനു മനസ്സിലായത്. 2022 ല്‍ ഫോര്‍ട്ട് പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് ഗോപകുമാർ പ്രതിയായിരുന്നത്.

