വടക്കൻ ഗാസ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ; പലസ്തീനികൾ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് നിർദ്ദേശം

0

​ഗാസ സിറ്റി: ഹമാസിനെതിരെ ആക്രമണം കൂടുതൽ ശക്തമാക്കാൻ ഇസ്രയേൽ. വടക്കൻ ​ഗാസ പൂർണമായും പിടിച്ചെടുക്കാനാണ് ഇസ്രയേൽ സൈന്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായി വടക്കൻ ​ഗാസയിൽ താമസിക്കുന്ന പലസ്തീനികളോട് പെട്ടെന്ന് തന്നെ ഒഴിഞ്ഞുപോകാൻ സൈന്യം ആവശ്യപ്പെട്ടു. വടക്കൻ ​ഗാസയിൽ അവശേഷിക്കുന്ന പലസ്തീനികൾ തെക്കോട്ടുപോയി ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലേക്കു മാറണമെന്നാണ് എക്സിലൂടെയും ടെക്സ്റ്റ് മെസേജിലൂടെയും ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്.

​ഹമാസിനെതിരായ യുദ്ധം എത്രയും വേ​ഗം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ചിരുന്നു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ബന്ദികളെ തിരിച്ചുകൊണ്ടുവരണമെന്നുമായിരുന്നു ഇന്നു രാവിലെ ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഗാസയിലെ വെടിനിർത്തലിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്നതിനിടെയാണ് ട്രംപിന്റെ നിർദ്ദേശം. ഇതിന് പിന്നാലെയാണ് വടക്കൻ ​ഗാസ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ സൈന്യം സജ്ജമാകുന്നത്.

ഗാസയിൽ ഇസ്രയേലിന്റെ നടപടികളെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ന് ചർച്ച നടത്താനിരിക്കുകയാണ്. സൈനിക നടപടികൾ അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് സൈന്യം അദ്ദേഹത്തെ അറിയിക്കുമെന്നു ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മാത്രമല്ല, നിലവിലെ മേഖലകൾ അല്ലാതെ പുതിയ സ്ഥലങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചാൽ അത് ബന്ദികളാക്കപ്പെട്ട ഇസ്രയേലികളുടെ ജീവനു ഭീഷണിയായേക്കാമെന്ന മുന്നറിയിപ്പും സൈന്യം നൽകുമെന്നാണു വിവരം. അതിനിടെയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെയും ടെക്സ്റ്റ് മെസേജിലുടെയും സൈന്യം പലസ്തീൻകാരോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയത്.

എന്നാൽ ഗാസയിൽ എവിടെയും സുരക്ഷിത പ്രദേശം ഇല്ലെന്നാണ് പലസ്തീൻ, ഐക്യരാഷ്ട്ര സംഘടന അധികൃതർ പറയുന്നത്. വെടിനിർത്തൽ ചർച്ചകൾക്ക് തയാറാണെന്നും എന്നാൽ എന്ത് കരാർ ആണെങ്കിലും യുദ്ധം അവസാനിപ്പിച്ച് ഇസ്രയേൽ മേഖലയിൽനിന്ന് പിൻവാങ്ങണമെന്നാണ് ആവശ്യമെന്നും ഹമാസ് പറയുന്നു. അതേസമയം, ഹമാസിന്റെ നിരായുധീകരണമാണ് ലക്ഷ്യമെന്നും അതു നേടിയാൽ യുദ്ധം അവസാനിപ്പിക്കാമെന്നും ഇസ്രയേലും നിലപാടെടുക്കുന്നു.

2023 ഒക്ടോബറിലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയവരിൽ ഇനി 20 പേരെ ജീവിച്ചിരിപ്പുള്ളൂവെന്നാണ് വിവരം. ഒക്ടോബറിലെ ആക്രമണത്തിൽ 1,200 പേരെയാണ് ഹമാസ് കൊലപ്പെടുത്തിയതെന്നും 251 പേരെ ബന്ദികളാക്കിയെന്നും ഇസ്രയേൽ പറയുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ 56,000ൽ അധികം പലസ്തീൻകാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് ഗാസയുടെ ആരോഗ്യവിഭാഗവും അറിയിച്ചു.

അതേസമയം, ഹമാസ് നേതാവ് ഹകം മുഹമ്മദ് ഇസ അൽ ഇസയെ വധിച്ചെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഹകം മുഹമ്മദ് ഇസ അൽ ഇസ. ഗാസ നഗരത്തിലെ സാബ്ര പ്രദേശത്ത് വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ അൽ ഇസ കൊല്ലപ്പെട്ടത്. ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇസ്രയേൽ സുരക്ഷാ ഏജൻസിയും പ്രതിരോധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുഹമ്മദ് ഇസ അൽ ഇസ കൊല്ലപ്പെട്ടത് എന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഹമാസിന്റെ സഹസ്ഥാപകനും സൈനികവിഭാഗം തലവനുമായിരുന്നു മുഹമ്മദ് ഇസ അൽ ഇസ. ഹമാസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ആസ്ഥാനത്തിന്റെ തലവനായും പ്രവർത്തിച്ചിട്ടുള്ള ഇയാൾ ​ഗാസയിൽ അവശേഷിച്ചിരുന്ന ഹമാസിന്റെ മുതിർന്ന നേതാക്കളിൽ അവസാനത്തെ വ്യക്തിയെന്നാണ് ഇസ്രയേൽ പറയുന്നത്.

ഒക്ടോബർ ഏഴിന് ഇസ്രയേൽ അതിർത്തിയിൽ കയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെയും കൂട്ടക്കൊലയുടെയും സുപ്രധാന പങ്കാളിയായിരുന്നു ഇസ അൽ ഇസയെന്ന് ഇസ്രയേൽ സൈന്യം ആരോപിക്കുന്നു. ഇതിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും അൽ ഇസയ്ക്ക് പ്രധാന പങ്കുണ്ട്. 1,200-ലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. 250-ലധികം ആളുകളെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.

അടുത്തിടെ ഇസ്രയേൽ സൈനികർക്കും സിവിലിയന്മാർക്കും നേരെ ആക്രമണം ആസൂത്രണം ചെയ്തതിൽ പങ്കാളിയുമാണ് അൽ ഇസ. ഗാസ യുദ്ധത്തോടെ തകർന്ന ഹമാസിന്റെ സംഘടനാ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇയാളെന്നും ഇസ്രയേൽ സേന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here