കൊല്ലം: കൊല്ലത്ത് മുടി വെട്ടിയില്ലെന്ന കാരണത്താൽ പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ സ്കൂളിന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.
അതേസമയം ഇന്ന് കട അവധിയായതിനാൽ നാളെ മുടി വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. മഴ നനഞ്ഞ് സ്കൂളിന് പുറത്ത് നിൽക്കേണ്ടി വന്നെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.
അതേസമയം വിദ്യാര്‍ത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. മുടിവെട്ടാത്തതിന് ആരേയും പുറത്താക്കിയിട്ടില്ല. സ്ഥിരമായി വൈകി വരുന്നതിനാണ് കുട്ടികളോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടത്. രക്ഷിതാക്കളെ വിഷയം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സ്കൂൾ അധികൃതർ കൂട്ടിച്ചേർത്തു.

