ആലപ്പുഴ: പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. 1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽവെച്ച് പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്നാണ് മുൻ മന്ത്രികൂടിയായ ജി സുധാകരന്റെ വെളിപ്പെടുത്തൽ. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിൽ പ്രസംഗിക്കവെയാണ് താൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ 26 വർഷം മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരൻ തുറന്നു പറഞ്ഞത്. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
സുധാകരന്റെ വാക്കുകൾ ഇങ്ങനെ:
‘‘സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ.വി.ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ഇലക്‌ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ. ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ച് ഞാൻ ഉൾപ്പെടെയുള്ളവർ ചേർന്നു പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15ശതമാനം ദേവദാസിന് എതിരായിരുന്നു’’.
1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണു സുധാകരന്റെ പരാമർശം. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാൽലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം അന്നു വിജയിച്ചത്.

