പാലക്കാട് : തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശനത്തിന് ടോക്കൺ എടുക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട പാലക്കാട് വണ്ണാമട വെള്ളാരങ്കൽമേട് സ്വദേശി നിർമലയുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. തിരുപ്പതി ദേവസ്വം ബോർഡ് മെമ്പർമാരുടെ സംഘം വണ്ണാമട വെള്ളാരങ്കൽ മേട്ടിലെ വീട്ടിലെത്തി കൈമാറുകയായിരുന്നു. നിർമലയുടെ ഭർത്താവ് ഷൺമുഖ സുന്ദരം മകൾ കൗഷിക എന്നിവർക്കാണ് സഹായം കൈമാറിയത്.
ആന്ധ്രപ്രദേശ് സർക്കാർ പ്രഖ്യാപിച്ച തിരുപ്പതി ക്ഷേത്രം ദേവസ്വത്തിന്റെ വകയായ ഇരുപത്തിഅഞ്ചു ലക്ഷം രൂപയും ദേവസ്വം ബോർഡ് മെമ്പർ പ്രശാന്ത് റെഡിയുടെ വക രണ്ടു ലക്ഷം രൂപയും ഉൾപ്പെടെ 27 ലക്ഷം രൂപയുടെ ചെക്ക് ആണ് കൈമാറിയത്. കൂടാതെ കുടുംബത്തിലെ ഒരാൾക്ക് ദേവസ്വം വകുപ്പിൽ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അംഗങ്ങൾ അറിയിച്ചു.
അതിനുള്ള രേഖകൾ കൈമാറുന്ന മുറയ്‌ക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് ജോലി നൽകുമെന്നും വരുന്ന രണ്ടുവർഷ കാലയളവിനുള്ളിൽ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഈ കുടുംബത്തിന് വിഐപി പരിഗണന നൽകുമെന്ന് ദേവസ്വം ബോർഡ് അംഗങ്ങൾ അറിയിച്ചു.

