തമിഴ്നാട് മുൻ മന്ത്രി വൈത്തിലിംഗത്തിന്റെ 101 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

0

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഒറത്തനാട് എംഎൽഎ ആർ വൈത്തിലിംഗത്തിന്റെ 100.92 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്ഥാവര സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചെന്നൈ സോണൽ ഓഫീസ് താൽക്കാലികമായി കണ്ടുകെട്ടിയത്. 2011 നും 2016 നും ഇടയിൽ എഐഎഡിഎംകെ ഭരണത്തിൽ ഭവന, നഗര വികസന മന്ത്രിയായിരുന്നു വൈത്തിലിംഗം. ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എം/എസ് മുത്തമ്മൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് സ്വത്തുക്കൾ ഉള്ളതെന്ന് ഇഡി പറഞ്ഞു. 2022 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമാണ് ജനുവരി 9 ന് അറ്റാച്ച്മെൻ്റ് നടത്തിയത് .

വൈത്തിലിംഗത്തിനെതിരെ ഐപിസി സെക്ഷൻ 120 ബി, അഴിമതി നിരോധന നിയമം, 1988 എന്നിവ പ്രകാരം ചെന്നൈയിലെ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആരംഭിച്ചത്.

ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിക്ക് ആസൂത്രണ അനുമതി നൽകുന്നതിന് പകരമായി ശ്രീറാം പ്രോപ്പർട്ടീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 27.90 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. തിരുച്ചിയിലെ വിവിധ സ്ഥാവര സ്വത്തുക്കൾ സമ്പാദിക്കാൻ അനധികൃത ഫണ്ടുകൾ ഉപയോഗിച്ചു, ഇവയൊക്കെ ഇപ്പോൾ താൽക്കാലികമായി കണ്ടുകെട്ടി. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇഡി കൂട്ടിച്ചേർത്തു.

Leave a Reply