തൃശൂർ: കേരളത്തിലെ ബിജെപിയുടെ സംഘടനാതെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. സംഘടനാ തെരഞ്ഞെടുപ്പിൽ പാർട്ടിയിൽ അസ്വാരസ്യങ്ങളും പൊട്ടിത്തെറികളുമാണെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നതിനിടെയാണ് സുരേന്ദ്രൻ മാദ്ധ്യമങ്ങളെ കണ്ടത്.
സംസ്ഥാനത്ത് ജനാധിപത്യപരമായ രീതിയിൽ ബൂത്തുതലം മുതൽ ജില്ലാതലം വരെയുള്ള പുനഃസംഘടന ബിജെപി പൂർത്തിയാക്കിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു. കേരളത്തിലെ 25,400 ബൂത്തുകളിൽ 18,000 ബൂത്തുകളിലും വ്യവസ്ഥാപിതമായ കമ്മിറ്റി രൂപീകരിച്ചു. കുറഞ്ഞത് 50 പ്രാഥമിക അംഗങ്ങളെങ്കിലുമുള്ള ബൂത്തുകളിൽ മാത്രമാണ് ഔദ്യോഗിക കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
മലപ്പുറത്ത് 60 ശതമാനം ബൂത്തുകളിലും കാസർകോട് 10 ശതമാനം ബൂത്തുകളിലും കണ്ണൂരിൽ 30 ശതമാനം ബൂത്തുകളിലും ബിജെപിക്ക് നാമമാത്ര അംഗങ്ങളാണുള്ളത്. ആകെയുള്ള 25,400 ബൂത്തുകളിൽ 22,000 ബൂത്തുകളിൽ മാത്രമാണ് പ്രവർത്തനമുള്ളതെന്ന് യാഥാർത്ഥ്യമാണ്. കേരളത്തിൽ സിപിഎം കഴിഞ്ഞാൽ ഏറ്റവുമധികം ബൂത്തുകളുള്ള രാഷ്‌ട്രീയ പാർട്ടി ബിജെപിയാണെന്നും കോൺഗ്രസിന് പോലും ബൂത്ത് കമ്മിറ്റികൾ ഇല്ലാത്ത സ്ഥലങ്ങളിൽ ബിജെപി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ ഓർമിപ്പിച്ചു.

