തമിഴ്‌നാട്ടിൽ ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്നു. മുൻപ് അധികാരത്തിലിരുന്ന ഡിഎംകെ സർക്കാർ സ്ത്രീകളുടെ ക്ഷേമം മുൻനിർത്തി നടപ്പിലാക്കിയ ഏറ്റവും ജനപ്രിയമായ സൗജന്യ ബസ് യാത്രാ പദ്ധതിയുടെ പേര് മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാർ. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അതീവ രഹസ്യമായാണ് സർക്കാർ ഈ പേരുമാറ്റം നടപ്പിലാക്കിയത്.
ഡിഎംകെ ഭരണകാലത്ത് ‘മഗളീർ വിടിയൽ പയനം’ അഥവാ സ്ത്രീകളുടെ പുലരി യാത്ര എന്ന് പേരിട്ടിരുന്ന പദ്ധതിയാണ് ഇപ്പോൾ വെറും ‘മഗളീർ പയനം’ അഥവാ വനിതാ യാത്ര എന്ന് മാത്രമാക്കി മാറ്റിയിരിക്കുന്നത്. ചെന്നൈ നഗരത്തിലെ എംടിസി ബസുകളിലും സംസ്ഥാനത്തെ മറ്റ് സർക്കാർ ബസുകളിലും ഡിജിറ്റൽ ബോർഡുകളിൽ നിന്ന് ‘വിടിയൽ’ എന്ന വാക്ക് പൂർണ്ണമായും നീക്കം ചെയ്തു കഴിഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തമിഴ് ഭാഷയിൽ പുലരി അല്ലെങ്കിൽ ഉദയം എന്ന് അർത്ഥം വരുന്ന ‘വിടിയൽ’ എന്ന വാക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രധാന പ്രചാരണ മുദ്രാവാക്യമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ രാഷ്ട്രീയ അടയാളങ്ങൾ ഭരണത്തിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും പൂർണ്ണമായും തുടച്ചുനീക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് വിജയ് സർക്കാർ നടത്തുന്നതെന്ന് ഡിഎംകെ ആരോപിക്കുന്നു. പദ്ധതിയുടെ പേര് മാറ്റിയാലും തങ്ങൾ സൃഷ്ടിച്ച ചരിത്രം തിരുത്താൻ കഴിയില്ലെന്ന് മുൻ ഡിഎംകെ മന്ത്രി തങ്കം തെന്നരശു പ്രതികരിച്ചു.
ഒരു പദ്ധതിയുടെ വിജയം നിർണ്ണയിക്കുന്നത് അതിന്റെ പേരല്ലെന്നും അത് ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കിയ പുരോഗതിയാണെന്നും ഡിഎംകെ നേതൃത്വം ഓർമ്മിപ്പിച്ചു. ജനക്ഷേമത്തിനായുള്ള ഭരണപരമായ നടപടിയായല്ല, മറിച്ച് രാഷ്ട്രീയ പ്രതികാര ബുദ്ധിയോടെയാണ് ടിവികെ സർക്കാർ ഇതിനെ കാണുന്നത്. ഇത്തരം പേരുമാറ്റങ്ങൾക്കായി സമയം കളയാതെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന പുതിയ പദ്ധതികൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേസമയം ഈ വിഷയത്തിൽ വിശദീകരണവുമായി തമിഴ്‌നാട് ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിയുടെ പേരിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും സ്ത്രീകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൌജന്യ യാത്രാ ആനുകൂല്യങ്ങളിൽ യാതൊരുവിധ കുറവും വരുത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ എന്തുകൊണ്ടാണ് ‘വിടിയൽ’ എന്ന വാക്ക് ഒഴിവാക്കിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ടിവികെ വാഗ്ദാനം ചെയ്ത ‘വെട്രി പയനം’ എന്ന പുതിയ പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നും അതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്നും ഗതാഗത വകുപ്പിലെ ചില ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നുണ്ട്. സാധാരണ ബസുകളിൽ മാത്രമല്ല, എല്ലാത്തരം സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൌജന്യ യാത്ര ഉറപ്പാക്കുന്നതാണ് വിജയ് സർക്കാരിന്റെ പുതിയ പദ്ധതി. നിലവിൽ തമിഴ്‌നാട്ടിൽ ദിവസേന അറുപത് ലക്ഷത്തിലധികം സ്ത്രീകളാണ് ഈ സൌജന്യ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.
ഭരണത്തിലേറിയ ഉടൻ തന്നെ മുൻ സർക്കാരിന്റെ പല പദ്ധതികളുടെയും പേരുകൾ മാറ്റാൻ ടിവികെ ഭരണകൂടം താല്പര്യം കാണിച്ചിരുന്നു. യുവാക്കൾക്കായുള്ള ‘നാൻ മുതൽവൻ’ പദ്ധതിയുടെ പേര് മാറ്റി ‘തിരൻ തമിഴ്‌നാട്’ എന്നും ‘മുതൽവർ പടൈപ്പകം’ എന്നത് വെറും ‘പടൈപ്പകം’ എന്നും നേരത്തെ മാറ്റിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ പാർട്ടിയും ഡിഎംകെയും തമ്മിലുള്ള പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പുതിയ വിവാദം.

