തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ അടിമുടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം. ഉച്ചയ്ക്ക് ശേഷം സംസ്ഥാന പൊലീസ് മേധാവി മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
നവീകരണം വേഗത്തിലാക്കുന്നതിനായുള്ള അതിവേഗ ചർച്ചകളാണ് ഇപ്പോൾ ആഭ്യന്തര വകുപ്പിൽ പുരോഗമിക്കുന്നത്. എസ്.എച്ച്.ഒ തലത്തിലുള്ള പരിഷ്ക്കാരങ്ങൾ ഒരു മാസത്തിനകം തന്നെ പൂർത്തിയാക്കി നടപ്പിലാക്കാനാണ് നിലവിലെ നീക്കം.
സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്.എച്ച്.ഓ) മുതൽ മുകൾത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്ന നിലവിലെ ഘടനയിൽ വലിയ അഴിച്ചുപണിക്കാണ് തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും.
പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യവും എളുപ്പത്തിലുമുള്ള സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ പൂർണ്ണമായും സർവീസ് സെന്ററുകളായി മാറ്റാനാണ് പുതിയ പരിഷ്ക്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
ജനസൗഹൃദപരമായ സമീപനവും വേഗത്തിലുള്ള പരാതി പരിഹാരവും ഇതിലൂടെ ഉറപ്പാക്കും.

