ജനറല്‍ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി എത്തിയ രോഗി മരിച്ച സംഭവം; ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

0

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി എത്തിയ രോഗി മരിച്ച സംഭവത്തിൽ ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.അന്വേഷണത്തിന് ഡെപ്യൂട്ടി ഡിഎംഒയെ നിയോഗിക്കണം. മരിച്ച രോഗിയുടെ ബന്ധുക്കള്‍, ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തണം. മരിച്ച രോഗിയുടെ ചികിത്സാരേഖകള്‍ പരിശോധിച്ച് മരണകാരണം മനസിലാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

കൂടാതെ, ആരുടെയെങ്കിലും ഭാഗത്തെ വീഴ്ച മരണത്തിന് കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സമഗ്രമായ റിപ്പോര്‍ട്ട് ഒരു മാസത്തിനകം കമ്മീഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്നും നിർദ്ദേശം നൽകി. ജനറല്‍ ആശുപത്രി സൂപ്രണ്ട് പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇന്നലെയായിരുന്നു നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലി സ്ഥലത്തുനിന്നാണ് രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത് സെക്യൂരിറ്റി ജീവനക്കാരന്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ക്യൂവില്‍ നില്‍ക്കണമെന്നാണ് പറഞ്ഞതെന്നും രാജേഷിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

തുടർന്ന്, രാജേഷിനെ ഒരു കസേരയില്‍ ഇരുത്തുകയും, തൊട്ടുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന് ശേഷമാണ് ഡോക്ടര്‍ എത്തി പരിശോധിച്ചത്. തുടര്‍ന്ന് ഇസിജി എടുത്തു. ഹൃദയാഘാതം സംഭവിച്ചതാണെന്ന് പറഞ്ഞു. ഹൃദയാഘാതം സംഭവിച്ചാല്‍ നല്‍കേണ്ട പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കിയില്ല. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ആംബുലന്‍സ് എത്തിയപ്പോഴേക്കും രാജേഷ് മരിക്കുകയുമായിരുന്നു എന്നും ബന്ധു ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here