കുണ്ടറ പൊലീസ് കസ്റ്റഡി മർദന ആരോപണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്

0

കൊല്ലം: കുണ്ടറ കസ്റ്റഡി മര്‍ദ്ദനത്തിന് പിന്നാലെ യുവാവ് മരിച്ചെന്ന ആരോപണത്തില്‍ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്.ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി ഷാജി സുഗുണന്‍ വ്യക്തമാക്കി.ഹൃദയത്തിന് പറ്റിയ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഹെപ്പറ്റൈല്‍സ് ബി ബാധിച്ച് സിയാദ് ചികിത്സയില്‍ ആയിരുന്നു എന്നും എസ്പി വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റൂറല്‍ എസ് പി ഷാജി സുഗുണന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിലവിലെ അന്വേഷണം സംബന്ധിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണം നടത്തിയാല്‍ മാത്രമേ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായോ എന്ന് ഉറപ്പിക്കാന്‍ ആകൂ എന്നും സിയാദ് മരണപ്പെടുന്നത് വരെ പൊലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

പൊലീസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ മര്‍ദ്ദിക്കുന്നതായി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജീപ്പില്‍ വെച്ച് മര്‍ദ്ദിച്ചു എന്നത് ആരോപണം മാത്രമെന്നും റിപ്പോര്‍ട്ടിലുണ്ട്. സിയാദ് മരണപ്പെടും വരെ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലോക്കല്‍ പൊലീസിന് മുന്നില്‍ വന്നില്ല. ആശുപത്രിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, നടപടിക്രമങ്ങളില്‍ കുണ്ടറ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിയാദിനെ കസ്റ്റഡിയിലെടുത്ത് വിട്ടതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കാതെ വിട്ടത് വീഴ്ചയാണെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here