ന്യൂഡല്‍ഹി: ഈ വര്‍ഷം തന്നെ രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ഖ് ഹസീന ഇക്കാര്യം വ്യക്തമാക്കിയത്.
‘എനിക്കെതിരെ നിരവധി ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ വോട്ടിലൂടെ അഞ്ച് തവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എന്നെ തടയാന്‍ ഒരു ഗൂഢാലോചനയ്ക്കും കഴിയില്ല. എല്ലാ തടസ്സങ്ങളും മറികടന്ന് ഈ വര്‍ഷം തന്നെ ഞാന്‍ എന്റെ രാജ്യത്തേക്ക് മടങ്ങും’, ഷെയ്ഖ് ഹസീന പറഞ്ഞു.
2024 ജൂലൈയിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. നിലവിൽ ഇന്ത്യയിൽ അഭയം തേടിയ ഹസീനക്കെതിരെ ബംഗ്ലാദേശിൽ നിരവധി കേസുകളുണ്ട്.
ബംഗ്ലാദേശില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയ കേസിലാണ് ഷെയ്ഖ് ഹസീനയ്ക്ക് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലാദേശ് വധശിക്ഷ വിധിച്ചത്.2025 ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.
അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമേല്‍ ഹസീന ആക്രമണം നടത്തിയെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി വിലയിരുത്തിയിരുന്നു.

