തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട റാങ്ക് പട്ടികകൾ റദ്ദാക്കാൻ പി.എസ്.സി തീരുമാനിച്ചതായി റിപ്പോർട്ട്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർദേശപ്രകാരം പുനർമൂല്യനിർണയം പൂർത്തിയാക്കി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.
ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷ എഴുതിയ 228 ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകൾ വീണ്ടും മൂല്യനിർണയം ചെയ്യാനും കമ്മീഷൻ തീരുമാനിച്ചു. പുനർമൂല്യനിർണയത്തിന് ശേഷമായിരിക്കും പുതിയ റാങ്ക് പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുക.
സംഭവത്തിൽ പി.എസ്.സി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗമാണ് അന്വേഷണം നടത്തുക. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
മൂല്യനിർണയത്തിൽ സംഭവിച്ചത് ഉദ്യോഗസ്ഥരുടെ അബദ്ധമാണോ, മനഃപൂർവമായ അട്ടിമറിയാണോയെന്ന് വിശദമായി പരിശോധിക്കുമെന്ന് പി.എസ്.സി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

