ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്ത് നിർണായക മാറ്റത്തിന് വഴിവെച്ച് ഭരണകക്ഷിയായ ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിക്കുന്നതായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) പ്രഖ്യാപിച്ചു. നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് പിന്തുണ തുടരാനാണ് പാർട്ടിയുടെ തീരുമാനം.
ചെന്നൈയിൽ ചേർന്ന ഐയുഎംഎൽ ജനറൽ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. ഡിഎംകെ സഖ്യത്തിൽ നിന്ന് പിന്മാറാനുള്ള പ്രമേയം ജനറൽ ബോഡി അംഗീകരിച്ചതായി പാർട്ടി ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തമിഴ്നാട്ടിൽ ഗവർണർ ഭരണം പോലുള്ള സാഹചര്യം ഒഴിവാക്കുന്നതിനും ജനവിധിയെ മാനിക്കുന്നതിനുമായാണ് ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനം ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും ഖാദർ മൊയ്തീൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായാണ് ഐയുഎംഎൽ മത്സരിച്ചതും രണ്ട് സീറ്റുകളിൽ വിജയിച്ചതും. എന്നാൽ തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഡിഎംകെ സഖ്യവുമായി മുന്നോട്ട് പോകുന്നത് പ്രായോഗികമല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ടിവികെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ പാർട്ടി പ്രതിനിധാനം ഉള്ള സാഹചര്യത്തിൽ നിലവിലെ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കണക്കിലെടുത്താണ് പുതിയ നിലപാട് സ്വീകരിച്ചതെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഭാവിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കോ ഉപതെരഞ്ഞെടുപ്പുകളിലേക്കോ ഉള്ള സഖ്യനീക്കങ്ങളെക്കുറിച്ചുള്ള തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
ഐയുഎംഎല്ലിന്റെ പിന്മാറ്റം തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ ചർച്ചകൾക്കും സാധ്യതയുള്ള സഖ്യമാറ്റങ്ങൾക്കും വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
English Summary
The Indian Union Muslim League (IUML) has announced its decision to end its long-standing alliance with the DMK in Tamil Nadu. The decision was taken at the party’s General Council meeting in Chennai. IUML national president Kader Mohideen said the party would continue supporting the government led by actor Vijay’s Tamilaga Vettri Kazhagam (TVK), citing respect for the people’s mandate and the need to avoid political instability. The party also stated that future alliance decisions would be taken after announcements regarding local body and by-elections. The move is expected to significantly impact Tamil Nadu’s political equations.

