ഭാരതിരാജയ്ക്ക് വിട; ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി വിജയ്

0

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, നടൻ സൂര്യ, നടി രാധിക ശരത്കുമാർ തുടങ്ങിയവർ ഭാരതിരാജയുടെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ഭാരതിരാജയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ആരാധന’ എന്ന ചിത്രത്തിൽ ‘പുലിരാജു’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് തന്റെ അഭിനയ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നുവെന്ന് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി സമൂഹമാധ്യമത്തിൽ കുറിച്ചു. സിനിമയോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സ്നേഹവും ലാളിത്യവും കലയോടുള്ള സമർപ്പണവും എന്നും ഓർമിക്കപ്പെടുമെന്നും ചിരഞ്ജീവി പറഞ്ഞു.

തമിഴ് സിനിമയുടെ അതിരുകൾ കടന്ന് തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ പ്രേക്ഷകരുടെയും ഹൃദയം കീഴടക്കാൻ ഭാരതിരാജയ്ക്ക് കഴിഞ്ഞിരുന്നുവെന്ന് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഭാരതിരാജയുടെ കഥപറച്ചിലിലെ ദീർഘവീക്ഷണവും കലാപരമായ മികവും ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ മായാത്ത അടയാളം പതിപ്പിച്ചിട്ടുണ്ടെന്ന് നടൻ ആർ. ശരത്കുമാർ അഭിപ്രായപ്പെട്ടു. നിരവധി തലമുറകളിലെ സിനിമാ പ്രവർത്തകർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനമായിരുന്ന അദ്ദേഹത്തിന്റെ സൃഷ്ടികൾ വരുംകാലങ്ങളിലും ആഘോഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതിരാജയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആരാധകർക്കും അനുശോചനം രേഖപ്പെടുത്തിയ ശരത്കുമാർ, ഈ ദുഃഖഘട്ടം അതിജീവിക്കാനുള്ള കരുത്ത് എല്ലാവർക്കും ലഭിക്കട്ടെയെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി.

നടി ഖുശ്ബു സുന്ദറും ഹൃദയസ്പർശിയായ കുറിപ്പിലൂടെ അനുശോചനം രേഖപ്പെടുത്തി. “രണ്ട് വശത്തും മുടി മെടഞ്ഞ ഒരു കഥാപാത്രമായി എന്നെ അവതരിപ്പിച്ച് ഒരു സിനിമ ചെയ്യണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അത് ഇനി പൂർത്തിയാകാത്ത ഒരു സ്വപ്നമായി അവശേഷിക്കും. സാർ, നിങ്ങളെ ഞാൻ ഒരുപാട് മിസ്സ് ചെയ്യും,” എന്നാണ് ഖുശ്ബു കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here