കണ്ണൂർ: സംഘപരിവാർ ശക്തികളെ ഒരു തരത്തിലും വില കുറച്ച് കാണരുതെന്ന കടുത്ത മുന്നറിയിപ്പുമായി മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. 2016ൽ ബംഗാളിൽ കേവലം മൂന്ന് സീറ്റുകളിൽ മാത്രം വിജയിച്ച ബി.ജെ.പി പിന്നീട് അവിടെ അധികാരം പിടിച്ചെടുക്കുന്ന കാഴ്ചയാണ് കണ്ടതെന്നും, സമാനമായ രീതിയിൽ ഇപ്പോൾ അവർ കേരളത്തിലും മൂന്ന് സീറ്റുകൾ നേടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ എൽ.ഡി.എഫിന് തുടർഭരണം ലഭിച്ച സമയം മുതൽ തന്നെ എങ്ങനെയും ഇടതുപക്ഷത്തെ അധികാരത്തിൽ നിന്ന് മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത പ്രവർത്തനങ്ങൾ അവർ ആരംഭിച്ചിരുന്നുവെന്ന് ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജയരാജൻ പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സ്ഥാനാർഥി നിർണയത്തിൽ ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് പി. ജയരാജൻ തുറന്നു സമ്മതിച്ചു. എന്നാൽ, അത് മാത്രമല്ല പാർട്ടിയുടെ പരാജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാനത്ത് സജീവമായി ഇടപെട്ടിരുന്നു. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ജമാഅത്തെ ഇസ്ലാമി ഇത്രത്തോളം സജീവമായി പ്രവർത്തിച്ച മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും ജയരാജൻ വ്യക്തമാക്കി. വോട്ട് ചോർച്ചയും രാഷ്ട്രീയ സാഹചര്യങ്ങളും പാർട്ടി ഗൗരവത്തോടെ കാണണമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകൾ നൽകുന്നത്.

