ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ പുരോഗമിക്കുമ്പോൾ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങുന്നു. 107 സീറ്റുകൾ ഉറപ്പാക്കിയ സാഹചര്യത്തിൽ മറ്റ് പാർട്ടികളുടെ പിന്തുണയും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ടിവികെ.
ഇതിനിടെ, ഡിഎംകെ ആദ്യഘട്ടത്തിൽ വിജയിയെ എതിർക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നീങ്ങുന്നതായാണ് സൂചന. വിശ്വാസവോട്ടിൽ നിന്ന് ഡിഎംകെ വിട്ടുനിൽക്കാനും സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ബിജെപിയെ എതിർത്താണ് വിജയ് ഉയർന്നതെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തെ നേരിട്ട് എതിർക്കേണ്ടതില്ലെന്നതാണ് പൊതുവികാരം.
ഭരണത്തിന് ആവശ്യമായ 118 സീറ്റുകൾക്കായി 11 സീറ്റുകൾ കൂടി വേണ്ട സാഹചര്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണ തേടി വിജയ് മുന്നോട്ടുപോകുന്നു. ഇതിനായി കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവർക്കെല്ലാം കത്തയച്ചിട്ടുണ്ട്.
ടിവികെ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. 5 സീറ്റുകളുള്ള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം വരെ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കോൺഗ്രസ് പിന്തുണയോടെ ടിവികെയുടെ സീറ്റ് എണ്ണം 113 ആയി ഉയരും.
അതേസമയം, സിപിഎം, സിപിഐ കേന്ദ്ര നേതൃത്വങ്ങൾ സംസ്ഥാന ഘടകങ്ങളുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ്. ബിജെപിയെയും അവരുടെ സഖ്യകക്ഷികളെയും പുറത്തുവച്ച് ഒരു സെക്യുലർ സർക്കാർ വേണമെന്നതാണ് കോൺഗ്രസിന്റെ പ്രധാന വ്യവസ്ഥ.
മേയ് 7-ഓടെ ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

