കമ്മീഷന്‍ വൃത്തികെട്ട കളി കളിച്ചു: താന്‍ തോറ്റിട്ടില്ല, അതിനാല്‍ രാജിവെക്കില്ലെന്ന് മമത ബാനര്‍ജി

0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി മമത ബാനര്‍ജി. ഈ തിരഞ്ഞെടുപ്പ് ഫലം യഥാര്‍ത്ഥ ജനവിധിയല്ലെന്നും മറിച്ച് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് നടത്തിയ വലിയ ഗൂഢാലോചനയാണെന്നും അവര്‍ ആരോപിച്ചു.

ധാര്‍മികമായ വിജയം തങ്ങളുടെ പക്ഷത്താണെന്നും അതിനാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമത പ്രഖ്യാപിച്ചു. താന്‍ തോറ്റിരുന്നെങ്കില്‍ രാജിവെക്കുമായിരുന്നു. പക്ഷേ സമ്മര്‍ദ്ദത്തിന് വഴങ്ങി താന്‍ രാജിവയ്ക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അത് സംഭവിക്കാന്‍ പോകുന്നില്ല. തങ്ങള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടില്ല, അത് അവരുടെ ബലപ്രയോഗമാണെന്നും മമത വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമതയുടെ നിലപാട് അറിയിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മമത ഉയര്‍ത്തിയത്. തന്റെ യഥാര്‍ത്ഥ എതിരാളി ബിജെപിയല്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനായിരുന്നുവെന്ന് മമത ആരോപിച്ചു. കമ്മീഷന്‍ വൃത്തികെട്ട കളി കളിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി. ബിജെപിയും കമ്മീഷനും തമ്മിലുള്ള ഒത്തുകളിയാണ് നടന്നതെന്ന് അവര്‍ ആരോപിച്ചു.

വോട്ടര്‍ പട്ടികയില്‍നിന്ന് 90 ലക്ഷം പേരുകള്‍ നീക്കം ചെയ്തുവെന്നും കോടതിയില്‍ പോയതിന് ശേഷമാണ് 32 ലക്ഷം പേരുകള്‍ തിരികെ ചേര്‍ത്തതെന്നും മമത പറഞ്ഞു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി ബിജെപിക്ക് താല്‍പ്പര്യമുള്ളവരെ നിയമിച്ചതും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേരിട്ടുള്ള ഇടപെടലുമാണ് ഈ ഫലത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here