മുംബൈ: മഹാരാഷ്ട്ര പത്താം ക്ലാസ് പരീക്ഷാഫലത്തിൽ ആശങ്കയുണർത്തുന്ന കണക്കുകൾ പുറത്ത്. മാതൃഭാഷയായ മറാഠി വിഷയത്തിൽ മാത്രം 80,000ത്തിലധികം വിദ്യാർത്ഥികൾ പരാജയപ്പെട്ടു. അടുത്തിടെ കേന്ദ്ര സർക്കാർ ശ്രേഷ്ഠ ഭാഷാ പദവി നൽകിയ മറാഠിയിൽ ഇത്രയും പേർ തോറ്റത് ഭാഷാപഠനത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
മറാഠി ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത 80,803 വിദ്യാർത്ഥികളാണ് പരീക്ഷയിൽ പരാജയപ്പെട്ടത്. ആകെ പരീക്ഷയെഴുതിയ 10,98,623 വിദ്യാർത്ഥികളിൽ 10,06,896 പേരാണ് വിജയിച്ചത്. അതേസമയം, മറാഠി രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായി പഠിച്ച 4,13,917 വിദ്യാർത്ഥികളിൽ 13,741 പേരും പരാജയപ്പെട്ടു. വിവിധ വിഭാഗങ്ങൾ ചേർത്ത് നോക്കുമ്പോൾ 94,544 വിദ്യാർത്ഥികളാണ് മറാഠി ഭാഷാ വിഷയങ്ങളിൽ പരാജയപ്പെട്ടത്.
നഗരവൽക്കരണവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർധനവും കുട്ടികളുടെ പ്രാദേശിക ഭാഷാപരിചയം കുറച്ചുവെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തൽ. വീടുകളിലും ഇംഗ്ലീഷിനും ഹിന്ദിക്കും കൂടുതൽ പ്രാധാന്യം ലഭിക്കുന്നതോടെ മറാഠി ഉപയോഗം കുറഞ്ഞുവരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾക്ക് നൽകുന്ന പ്രാധാന്യം ഭാഷാപഠനത്തിന് ലഭിക്കാത്തതും തിരിച്ചടിയായതായി അധ്യാപകർ പറയുന്നു. സാഹിത്യത്തോടും സംസ്കാരത്തോടും ബന്ധിപ്പിക്കേണ്ട ഭാഷാപഠനം പരീക്ഷാകേന്ദ്രിതമായി മാറിയെന്ന വിമർശനവും ഉയരുന്നുണ്ട്.
English Summary
Over 80,000 students failed the Marathi first-language paper in Maharashtra’s Class 10 examinations, raising concerns about the declining importance of regional languages. Education experts blame urbanisation, the rise of English-medium schools, and reduced use of Marathi at home for the poor performance. In total, more than 94,000 students failed Marathi language subjects across different categories.

