കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ? ഇന്ന് നിർണായക യോഗം; സ്വകാര്യ ബസുടമകളുമായും ചർച്ച

0

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള നിർണായക ചർച്ചകൾ ഇന്ന് നടക്കും. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സർക്കാർ വിളിച്ചു ചേർത്തിട്ടുണ്ട്. ഏതെല്ലാം വിഭാഗം ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കേണ്ടത് എന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാനാണ് പ്രധാനമായും ആലോചിക്കുന്നത്. പദ്ധതി നടപ്പായാൽ പ്രതിമാസം ഏകദേശം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടിവരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പ്രതിദിനം ഏകദേശം 12 ലക്ഷം സ്ത്രീ യാത്രക്കാരാണ് കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കുന്നത്.

സൗജന്യ യാത്രാ പദ്ധതിയോട് ആശങ്ക പ്രകടിപ്പിച്ച സ്വകാര്യ ബസുടമകളുമായും സർക്കാർ പ്രത്യേകം ചർച്ച നടത്തും. യാത്രക്കാരുടെ എണ്ണം കുറയുമെന്ന ആശങ്കയാണ് സ്വകാര്യ ബസ് മേഖലയ്ക്ക് ഉള്ളത്. അതേസമയം, ഇന്ദിരാ ഗ്യാരണ്ടി പദ്ധതികളിൽ പ്രധാന പ്രഖ്യാപനമായ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര എത്രയും വേഗം നടപ്പിലാക്കാനാണ് സർക്കാരിന്റെ നീക്കം.

ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന പ്രഖ്യാപനം ഉണ്ടായിട്ടുണ്ടെങ്കിലും, എല്ലാ ബസുകളിലും ആനുകൂല്യമുണ്ടാകുമോ, ജില്ലകൾക്കു പുറത്തേക്കുള്ള യാത്ര ഉൾപ്പെടുമോ, എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും സൗജന്യം ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്നത്തെ യോഗത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

കർണാടകയിൽ എസി, സ്ലീപ്പർ ബസുകൾ ഒഴികെയുള്ള സർവീസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ഈ ആനുകൂല്യം നിലവിലുള്ളത്. കേരളത്തിലും സമാന മാതൃക പിന്തുടരാനാണ് സാധ്യതയെന്നാണ് സൂചന.

ഗതാഗത വകുപ്പിന്റെ ചുമതല ലഭിച്ചെന്നാണ് റിപ്പോർട്ട് വരുന്ന സി.പി. ജോൺ യോഗത്തിൽ പങ്കെടുക്കുമോ എന്നതും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്.

English Summary

The Kerala government is holding a crucial meeting today to discuss the implementation of free travel for women in KSRTC buses. The UDF government is considering allowing free travel in ordinary, limited stop, and fast passenger buses from June 15 onwards. Discussions will also be held with private bus owners, who have raised concerns over the impact on their sector. Key decisions regarding eligibility, travel distance, and bus categories are expected after the meeting.

LEAVE A REPLY

Please enter your comment!
Please enter your name here