പാരിയത്ത്കാവ് കുടിയൊഴിപ്പിക്കല്‍ നടപടി തടഞ്ഞ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0

കൊച്ചി: എറണാകുളം പാരിയത്ത്കാവിലെ ഉന്നതി കുടിയൊഴിപ്പിക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയതായി റിപ്പോർട്ട്. വിഷയത്തില്‍ പ്രതിഷേധം ശക്തമായതും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാട്ടുകാര്‍ സമരരംഗത്തിറങ്ങിയതും ശ്രദ്ധയില്‍പെട്ടതോടെയാണ് മന്ത്രിയുടെ ഇടപെടല്‍.

ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവി വഴി കൊച്ചി പൊലീസിന് കൈമാറിയതോടെ സ്ഥലത്തെ പൊലീസ് സേന പിന്‍മാറി. അടിയന്തരമായി ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം.

ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അരനൂറ്റാണ്ടിലേറെയായി തുടരുന്ന തര്‍ക്കത്തിന്റെ ഭാഗമായാണ് വീണ്ടും ഒഴിപ്പിക്കല്‍ ശ്രമം നടന്നത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എറണാകുളം കിഴക്കമ്പലത്തിന് സമീപമുള്ള മലയിടം തുരുത്തില്‍ താമസിക്കുന്ന ഏഴ് പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനായിരുന്നു പൊലീസ് നടപടികള്‍ ആരംഭിച്ചത്.

കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഇത് പതിനഞ്ചാമത്തെ ശ്രമമാണെന്നാണ് വിവരം. മുന്‍പും പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. രാവിലെ മുതല്‍ സ്ഥലത്ത് വലിയ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. അഭിഭാഷക കമ്മീഷണറായ അഡ്വ. ജയപാലന്‍റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചെങ്കിലും നാട്ടുകാര്‍ സംഘടിച്ച് എതിര്‍ത്തതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസ് ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ചിലര്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയതും സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാക്കി. തുടര്‍ന്നാണ് വിഷയത്തില്‍ ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here