‘ഇവരെല്ലാം എന്‍റെ കുഞ്ഞനുജത്തിമാരാണ്’; ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്

0

തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിനിടെ ഉണ്ടായ ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്. വിജയാഘോഷത്തിന്റെ ആവേശത്തില്‍ പരിസരബോധം നഷ്ടപ്പെട്ടതാണ് സംഭവത്തിന് കാരണമായതെന്നും ഇന്ദിരാഭവനില്‍ എത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരെ ആൺ-പെൺ വ്യത്യാസമില്ലാതെ സ്നേഹത്തോടെ ആലിംഗനം ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തന്‍റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ പൊതുസമൂഹം ക്ഷമിക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ് സാമൂഹ്യമാധ്യമ കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. ഒറ്റയ്ക്കും സന്ന്യാസസദൃശമായ ജീവിതവുമാണ് താന്‍ നയിക്കുന്നതെന്നും ചില സാമൂഹ്യമാധ്യമങ്ങള്‍ തന്നെ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നടക്കുന്ന വേളയില്‍ ഇന്ദിരാഭവനിലെത്തിയ എംഎല്‍എമാരെ ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചതാണ് വിവാദമായത്. വനിതാ എംഎല്‍എമാരെ ഉള്‍പ്പെടെ ചേര്‍ത്തുപിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കൊല്ലം എംഎല്‍എയും മന്ത്രിയുമായ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അവർ ഒഴിഞ്ഞുമാറുന്ന വീഡിയോയാണ് പ്രത്യേകിച്ച് വ്യാപകമായി പ്രചരിച്ചത്. മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം എത്തിയ ബിന്ദു കൃഷ്ണയെ ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവർ അതൃപ്തി പ്രകടിപ്പിച്ച് മാറിനില്‍ക്കാന്‍ ശ്രമിച്ചു. പിന്നാലെയും ചെറിയാന്‍ ഫിലിപ്പ് സമീപിച്ചതോടെ സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കുകയായിരുന്നു.

ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂർണ രൂപം

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതിൽ എൻ്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം. പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എന്‍റെ പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും , തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്‍റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇവരൊടെല്ലാം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കുവെച്ചു.

അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തിൽ നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകച്ചയിലായി. കാലുകളിലെ പേശികൾ ശോഷിച്ചു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here