കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും തൊഴിൽ പീഡനാരോപണം ഉയരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലിനുമെതിരെയാണ് പുതിയ പരാതി ഉയർന്നിരിക്കുന്നത്. സംഘടനയിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പരാതി കത്ത് നൽകിയത്.
ഇരുവരും ജീവനക്കാരോട് മനുഷ്യത്വരഹിതമായ രീതിയിൽ പെരുമാറുന്നുവെന്നും, അടിമകളോടുള്ള സമീപനമാണ് കാണിക്കുന്നതെന്നുമാണ് പരാതിയിലെ ആരോപണം. ജോലിസ്ഥലത്ത് മാനസിക സമ്മർദ്ദവും അപമാനകരമായ പെരുമാറ്റവും നേരിടേണ്ടിവരുന്നതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
ഇതിന് മുമ്പും കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. ‘അമ്മ’യിലെ ഓഫീസ് മാനേജറായിരുന്നു ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ട്രഷററിനെതിരെ പരാതി നൽകിയതിന് പിന്നാലെ തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നാണ് അവർ ആരോപിച്ചത്.
എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയോ ചർച്ചയോ ഇല്ലാതെയാണ് ജനറൽ സെക്രട്ടറി നടപടിയെടുത്തതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ജോലി സമയത്തിന് പുറത്തും നിരന്തരം ഫോൺവിളികളും സന്ദേശങ്ങളും വഴി അധിക ജോലിഭാരം ഏൽപ്പിച്ചുവെന്നുമാണ് ആരോപണം.
ഈ വിഷയത്തെക്കുറിച്ച് ജനറൽ സെക്രട്ടറിയോട് പരാതിപ്പെട്ടതിന് പിന്നാലെ ഏപ്രിൽ 30ന് ജോലി നഷ്ടമായെന്നാണ് മുൻ ഓഫീസ് മാനേജറുടെ വിശദീകരണം. തന്റേതായ വിശദീകരണം കേൾക്കാതെയാണ് നടപടി എടുത്തതെന്നും, അത് സംഘടനയുടെ ബൈലോ ലംഘിക്കുന്നതാണെന്നും അവർ ആരോപിച്ചു.
ഇതിനിടെ ശമ്പളം തടഞ്ഞുവച്ചുവെന്ന പരാതിയുമായി മറ്റൊരു യുവാവും കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം, ‘അമ്മ’യിലെ തൊഴിൽ പീഡന പരാതിയിൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പരാതി ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്നും, ഇത്തരത്തിലുള്ള വിഷയങ്ങൾ ജില്ലാ ലേബർ ഓഫീസറുടെ പരിഗണനയ്ക്ക് വിടേണ്ടതാണെന്നും നോർത്ത് പൊലീസ് അറിയിച്ചതായാണ് വിവരം.

