വയനാട്: വിനോദയാത്രയ്ക്കിടെ ദാരുണ അപകടം. വയനാട്ടിലെ ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
കൊയിലാണ്ടി സ്വദേശിയായ അദിനാൻ (17), പതിമംഗലം സ്വദേശിയായ ആഷിഖ് (15) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മുബഷീർ എന്ന വിദ്യാർത്ഥിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കേരള-കർണാടക അതിർത്തി പ്രദേശമായ ബാവലി പുഴയിൽ രാവിലെ ഏഴ് മണിയോടെ സംഭവം നടന്നു. മൈസൂരിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ബാവലി മഖാമിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
അപകടത്തിൽപ്പെട്ട മുബഷീറിനെ രക്ഷപ്പെടുത്തി. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

