തിരുവനന്തപുരം: ലോഡ് ഷെഡ്ഡിങ്ങിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കെഎസ്ഇബി മുൻ ചെയർമാൻ ബിജു പ്രഭാകർ. വൈദ്യുതി നിയന്ത്രണം പ്രൊഫഷണൽ എഞ്ചിനീയർമാർ കൈകാര്യം ചെയ്യുന്ന വിഷയമാണെന്നും, ജനങ്ങൾ അറിയാതെയും പവർകട്ട് നടത്താൻ സാധിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ പത്ത് വർഷമായി ലോഡ് ഷെഡ്ഡിംഗ് ഉണ്ടായിരുന്നില്ലെന്ന വാദം തെറ്റാണെന്നും, തന്റെ കാലയളവിൽ രഹസ്യമായി ലോഡ് ഷെഡ്ഡിംഗ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടംകുളം സമരത്തിൽ പങ്കെടുത്തവരാണ് ഇപ്പോൾ അവിടെ നിന്നുള്ള വൈദ്യുതി കേരളത്തിലേക്ക് വാങ്ങുന്നതെന്നും അദ്ദേഹം വിമർശിച്ചു.
2200 മെഗാവാട്ട് ശേഷിയുള്ള ഹൈഡ്രോ പ്രോജക്ടുകൾ സംസ്ഥാനത്തുണ്ടെങ്കിലും മഴക്കാലത്ത് അവ എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ബിജു പ്രഭാകർ പറഞ്ഞു.

