തിരുവനന്തപുരം: നെട്ടയം മലമുകളിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങൾക്കിടെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖ രംഗത്ത്.
വട്ടിയൂർക്കാവ് എസ്എച്ച്ഒക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
സിറ്റി പൊലീസ് കമ്മീഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും വാട്സാപ്പ് സന്ദേശം അയച്ച ശ്രീലേഖ, നടപടി ഉണ്ടായില്ലെങ്കിൽ കമ്മിഷണർ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ബന്ധപ്പെട്ട സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഞായറാഴ്ച രാത്രിയിലാണ് നെട്ടയം മലമുകളിൽ സംഘർഷമുണ്ടായത്. അയൽവാസികളായ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വസ്തു തർക്കമാണ് പിന്നീട് രാഷ്ട്രീയ സ്വഭാവമുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച വ്യക്തിയെ മടങ്ങും വഴി ഒരു സംഘം ആക്രമിച്ചതോടെ പ്രശ്നം വഷളായതായി റിപ്പോർട്ടുകൾ പറയുന്നു.
തുടർന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ പൊലീസ് ലാത്തിച്ചാർജ് നടത്തി. കല്ലേറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് തലക്ക് പരിക്കേൽക്കുകയും മറ്റു ചിലർക്കും പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ ഇരു വിഭാഗങ്ങളിലെയും നാല്പതിലധികം പേർക്ക് എതിരെ കേസെടുത്തു. പൊലീസിനെ ആക്രമിച്ചതിനും സംഘം ചേർന്ന് അക്രമത്തിലേർപ്പെട്ടതിനുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
English Summary
BJP councillor R Sreelekha demanded action against the police following the Nettayam hill clash in Thiruvananthapuram. She warned of a protest in front of the Police Commissioner’s office if no action is taken. The clash reportedly began as a property dispute between two families and escalated into a political confrontation. Police conducted a lathi charge, and several people, including police personnel, were injured. Cases have been registered against over 40 individuals from both sides.

