എന്ത് പറയും? രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി; ഇന്ന് രാത്രി 8.30ന്

0

രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി എട്ടരയ്ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ലോക്‌സഭയില്‍ വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയായിരിക്കും വിഷയമെന്നാണ് വിവരം. ബംഗാള്‍, തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അഭിസംബോധന എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസും ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും അടങ്ങുന്ന പ്രതിപക്ഷം വനിത സംവരണത്തെ പരാജയപ്പെടുത്തി എന്ന പ്രചാരണമാണ് ബിജെപി നടത്താന്‍ പോകുന്നത്. സ്ത്രീവിരുദ്ധ സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന പ്രചാരണം താഴെത്തട്ടില്‍ എത്തിക്കാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.

ഇന്നലെ ലോക്സഭയില്‍ 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവിലാണ് ബില്ല് പരാജയപ്പെട്ടത്.വനിത സംവരണത്തിന് അല്ല മറിച്ച് മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തത്.

ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ ഭരണ പ്രതിപക്ഷ – പോര് ശക്തമാണ്. ഏപ്രില്‍ 17 എന്‍ഡിഎക്ക് കറുത്ത ദിനമെന്ന് പ്രിയങ്ക ഗാന്ധി പരിഹസിച്ചു. ബിജെപിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നിലവിലെ 543 സീറ്റുകളില്‍ വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടും. ബിജെപി പ്രചാരണത്തെ ചെറുക്കാന്‍ ഇന്ത്യ സഖ്യം രാജ്യവ്യാപകമായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here