തിരുവനന്തപുരം: കേരളത്തില്‍ പോളിംഗ് ശതമാന കണക്കുകള്‍ പുറത്തുവിടുന്നതില്‍ ഉണ്ടായ വൈകലിൽ അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കണക്കുകള്‍ മനപ്പൂര്‍വം വൈകിപ്പിക്കുന്നതല്ലെന്നും, വരണാധികാരികള്‍ കണക്കുകള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും കമ്മീഷന്‍ അറിയിച്ചു.
ഓരോ ബൂത്തിലെയും വോട്ടിംഗ് വിവരങ്ങള്‍ ഇതിനകം തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വോട്ടെടുപ്പ് കഴിഞ്ഞിട്ടും കൃത്യമായ പോളിംഗ് ശതമാനം പുറത്തുവന്നിട്ടില്ലെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതിഷേധം രേഖപ്പെടുത്തി. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള കണക്കുകളും പോസ്റ്റല്‍ വോട്ടുകളുടെ വിവരങ്ങളും അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ കൃത്യമായ കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ അപ്‌ലോഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണക്കുകള്‍ പുറത്തുവിടുന്നതില്‍ ഉണ്ടായ താമസം രാഷ്ട്രീയ രംഗത്ത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും, ഇത് ഒഴിവാക്കാന്‍ അടിയന്തര നടപടി ആവശ്യമാണ് എന്നും കത്തില്‍ വ്യക്തമാക്കുന്നു.

