Hassan: ദിവസ വേതനമായി 700 രൂപ വാഗ്ദാനം ചെയ്ത് കർണാടകയിലെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയ തൊഴിലാളികളെ അടിമപ്പണിക്ക് ഉപയോഗിച്ച സംഭവത്തിൽ മലയാളികളുൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി.
കാസർകോട്, കൊല്ലം സ്വദേശികളായ രണ്ട് മലയാളികളുൾപ്പെടെ തൊഴിലാളികളെ കാപ്പിത്തോട്ടത്തിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയെങ്കിലും പിന്നീട് ഇഞ്ചിത്തോട്ടത്തിലാണ് ജോലി ചെയ്യിപ്പിച്ചത്. രാവിലെ 6 മുതൽ രാത്രി 8 വരെ നീണ്ട ജോലിയുണ്ടായിരുന്നെങ്കിലും കൂലിയൊന്നും നൽകിയിരുന്നില്ല. മതിയായ ഭക്ഷണവും ലഭിച്ചിരുന്നില്ലെന്നാണ് തൊഴിലാളികളുടെ വെളിപ്പെടുത്തൽ.
കൃഷിയിടത്തിന് സമീപമുള്ള ഷെഡിൽ ഇവരെ പൂട്ടിയിട്ട നിലയിലായിരുന്നു. ഉച്ചയ്ക്കും വൈകിട്ടും മാത്രം ഭക്ഷണം നൽകുകയും രാവിലെ ഭക്ഷണമില്ലാതെയുമായിരുന്നു അവസ്ഥ. ജോലി സമയത്ത് അൽപം വിശ്രമിച്ചാലും വടികൊണ്ട് മർദിച്ചിരുന്നുവെന്ന് തൊഴിലാളികൾ ആരോപിച്ചു.
സംഘത്തിലെ ഒരാൾ രക്ഷപ്പെട്ടു പുറത്തെത്തി വിവരം അറിയിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് കർണാടക പൊലീസും റവന്യു വകുപ്പും ചേർന്ന് നടത്തിയ റെയ്ഡിലാണ് തൊഴിലാളികളെ മോചിപ്പിച്ചത്.
English Summary
Karnataka: A total of 18 bonded labourers, including two Malayalis, were rescued from a farm in Hassan district. They were lured with a promise of ₹700 daily wages for coffee plantation work but were instead forced to work in a ginger field without pay.
The workers were made to work long hours from early morning to night, given inadequate food, and allegedly beaten if they slowed down. They were also locked inside a shed near the farm.
The rescue operation was carried out by Karnataka Police and the Revenue Department after one worker managed to escape and inform authorities.

