അമ്മയെ കാത്ത് കുഞ്ഞാന ‘വിഷ്ണു’; അട്ടപ്പാടിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് ജീവൻ പോരാട്ടം

0



Attappadi: ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ അമ്മ ഉപേക്ഷിച്ച കാട്ടാനക്കുട്ടി നാലു ദിവസമായി വനപാലകരുടെയും ആദിവാസികളുടെയും സംരക്ഷണത്തിൽ തുടരുന്നു. വിഷു ദിനത്തിൽ കണ്ടെത്തിയ കുഞ്ഞാനയ്ക്ക് ‘വിഷ്ണു’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

അബ്ബന്നൂർ കാട്ടിലെ ഒരു നീർചാലിൽ പാറകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ വനപാലകർ കണ്ടെത്തുകയായിരുന്നു. ജനിച്ച് മണിക്കൂറുകൾ മാത്രമായതിനാൽ നടക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു. അമ്മയാനയെ തേടി തിരികെ എത്തിക്കാൻ ശ്രമിച്ചെങ്കിലും അത് സാധ്യമായില്ല.


തുടർന്ന് വനത്തിനുള്ളിൽ തന്നെ കുഞ്ഞിനായി താൽക്കാലിക താവളം ഒരുക്കി. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം ഇളനീർ, ലാക്ടജൻ തുടങ്ങിയ ഭക്ഷണവും മരുന്നുകളും നൽകി പരിചരിക്കുകയാണ്. റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകരും പ്രദേശവാസികളായ ആദിവാസികളും ചേർന്നാണ് പരിപാലനം.
വിശന്നാൽ കരയുകയും വയർ നിറഞ്ഞാൽ ഉറങ്ങുകയും ചെയ്യുന്ന സാധാരണ കുഞ്ഞിന്റെ സ്വഭാവങ്ങളോടെയാണ് വിഷ്ണു കഴിയുന്നത്. അമ്മയാന തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ കാത്തിരിക്കുന്നത്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ അമ്മ തിരിച്ചെത്തിയില്ലെങ്കിൽ കുഞ്ഞിനെ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റേണ്ടിവരുമെന്ന് വനംവകുപ്പ് അറിയിച്ചു.

മുമ്പ് സമാന സാഹചര്യത്തിൽ ലഭിച്ച കുഞ്ഞാനകളെ രക്ഷിക്കാൻ സാധിച്ചിട്ടില്ലെന്നതിനാൽ വിഷ്ണുവിന്റെ നില അതീവ നിർണായകമാണെന്നും അധികൃതർ വ്യക്തമാക്കി.

English Summary
A newborn baby elephant abandoned by its mother shortly after birth is being cared for by forest officials and tribal communities in Attappadi, Kerala. The calf, named “Vishnu,” was found stuck between rocks near a stream just hours after birth. Despite efforts, officials could not reunite it with its mother.
The calf is currently being fed and treated under veterinary guidance inside a temporary shelter in the forest. Authorities are hoping the mother will return, but if not, the calf may be shifted to an elephant care center within a week. Officials say the situation is critical, as similar rescue cases in the past have not been successful.

LEAVE A REPLY

Please enter your comment!
Please enter your name here