തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ പുറത്തേക്ക് ഇറങ്ങിയാൽ ചൂട് സഹിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വീട്ടിനുള്ളിലേക്ക് കയറുമ്പോൾ പവർകട്ട് നേരിടേണ്ടി വരുന്നതായും, അകത്തും പുറത്തും പാമ്പ് ഭീഷണി ഉണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.
തലസ്ഥാന നഗരമായ തിരുവനന്തപുരം കുടിവെള്ള ക്ഷാമം മൂലം വലയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൈപ്പ് തുറക്കുമ്പോൾ വെള്ളം കിട്ടുമോ എന്നതല്ല, പാമ്പ് വരുമോ എന്ന ഭയമാണ് ഇപ്പോൾ ജനങ്ങൾക്ക് ഉള്ളതെന്ന് മുരളീധരൻ പറഞ്ഞു. നഗരത്തിൽ വെള്ളം എത്തിക്കേണ്ട ഉത്തരവാദിത്തം മേയർക്കാണെന്നും, ഇപ്പോൾ കുടിക്കാനും കുളിക്കാനും പോലും വെള്ളമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണെന്നും, പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ മേയർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി സന്ദർശിച്ചിട്ടും യാതൊരു ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെയും മുരളീധരൻ പരിഹസിച്ചു. തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ ഉണ്ടായ നിരാശ ഒഴിവാക്കാനാണ് ഇപ്പോഴത്തെ “വെടിക്കെട്ട്” നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒന്നും പരിധി വിട്ട് പോകില്ലെന്നും, അടുത്ത ആഴ്ച ഈ സമയത്തോടെ കാര്യങ്ങൾ വ്യക്തമായേക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പരാമർശം.

