ആലപ്പുഴ: മുന്‍ മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്രസേനയെ വിന്യസിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
സിപിഎം സഹായത്തോടെ എസ്ഡിപിഐ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് സുധാകരന്റെ ആരോപണം. അമ്പലപ്പുഴയില്‍ സിപിഎം-എസ്ഡിപിഐ നേതാക്കള്‍ ചേര്‍ന്ന് വോട്ടര്‍മാരെ ബൂത്തിലേക്ക് എത്തുന്നത് തടയാന്‍ ശ്രമിക്കുന്നുവെന്നും, തന്നെ തോല്‍പ്പിക്കാന്‍ ഇരുകൂട്ടരും പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
മുൻ സിപിഎം നേതാവായ സുധാകരൻ, യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. സിപിഎം ഏരിയ സെക്രട്ടറി, ലോക്കല്‍ നേതാക്കള്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
തനിക്കെതിരെ അപവാദ പ്രചാരണം നടക്കുന്നുവെന്നും, ആക്രമണ ഭീഷണിയുണ്ടെന്നും, തന്റെ ഡ്രൈവര്‍ക്കും വധഭീഷണി ലഭിച്ചിട്ടുണ്ടെന്നും സുധാകരന്‍ ആരോപിക്കുന്നു. ഈ വിഷയങ്ങള്‍ മുമ്പ് തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും പൊലീസ് അധികൃതരെയും ജില്ലാ കലക്ടറെയും അറിയിച്ചെങ്കിലും നടപടിയില്ലാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ജി സുധാകരന്റെ പരാതി ലഭിച്ചതായി ആലപ്പുഴ എസ്.പി മോഹനചന്ദ്രൻ അറിയിച്ചു.

