എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: വീടിന്റെ തറ പൊളിച്ച് പരിശോധന, അഞ്ചാമത്തെ പാമ്പിനെയും പിടികൂടി

0

തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് സഹോദരങ്ങളിൽ ഒരാൾ മരിച്ച സംഭവത്തിന് പിന്നാലെ വീട്ടിൽ വ്യാപക പരിശോധന. വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ചാണ് പരിശോധന നടത്തുന്നത്.

വീട്ടിൽ തുടർച്ചയായി പാമ്പുകളെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. പാമ്പുപിടുത്തക്കാരും സ്ഥലത്തെത്തി പരിശോധനയിൽ പങ്കെടുക്കുന്നു. ബാത്ത്റൂമിലെ പൈപ്പിലൂടെ പാമ്പ് കയറുന്നുണ്ടെന്ന സംശയത്തെ തുടർന്ന്, ബാത്ത്റൂമിന് സമീപത്തെ തറ പൊളിച്ച് പരിശോധിക്കാനാണ് തീരുമാനം.

ഇന്നലെയും വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. ശുചിമുറിയിൽ നിന്നാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ഈ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പുകളുടെ എണ്ണം അഞ്ചായി.

കുട്ടികളെ കടിച്ച ശംഖുവരൻ ഇനത്തിലുള്ള പാമ്പാണ് മുൻപ് നാല് തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിക്കുകയും സഹോദരൻ ഗുരുതരാവസ്ഥയിലാകുകയും ചെയ്തതിന് പിന്നാലെ, വീട്ടിന് ചുറ്റും വനംവകുപ്പ് ഉദ്യോഗസ്ഥർ തീ വെച്ച് പരിശോധന നടത്തിയിരുന്നു. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാമെന്ന സംശയത്തിലാണ് നടപടി.

കഴിഞ്ഞ 19-നാണ് സഹോദരങ്ങൾ ഉറങ്ങുന്നതിനിടെ തലയിണയ്ക്കുള്ളിൽ ഉണ്ടായിരുന്ന പാമ്പ് കടിയേറ്റത്. ആദ്യം വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടെങ്കിലും, പിന്നീട് വായിൽ നിന്ന് നുരയും പതയും വന്നതോടെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചു.

പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോ മരിക്കുകയായിരുന്നു. സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here