ലണ്ടൻ സൗത്തെൻഡ് വിമാനത്താവളം: അനുവദനീയമായതിലും കൂടുതൽ ഭാരം ഉണ്ടായതിനെ തുടർന്ന് ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിൽ നിന്ന് അഞ്ച് യാത്രക്കാരെ ഇറക്കേണ്ടി വന്നതായി റിപ്പോർട്ട്. ഈ മാസം 11-നാണ് സംഭവം നടന്നത്.
ലണ്ടനിൽ നിന്ന് സ്പെയിനിലെ മലാഗയിലേക്ക് പോകേണ്ടിയിരുന്ന easyJet (U27008) വിമാനത്തിലാണ് സംഭവം. എല്ലാ യാത്രക്കാരും ലഗേജുകളും കയറിയതിന് ശേഷം വിമാനത്തിന്റെ ഭാരം സുരക്ഷിത പരിധിയെ കവിയുന്നുവെന്ന് പൈലറ്റ് കണ്ടെത്തുകയായിരുന്നു.
റൺവേയുടെ നീളം കുറവായതും അന്നത്തെ കാലാവസ്ഥയും കാരണം വിമാനത്തിന് കൂടുതൽ ഭാരം വഹിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. ആരെങ്കിലും സ്വമേധയാ ഇറങ്ങാൻ തയ്യാറായില്ലെങ്കിൽ ലഗേജുകൾ ഒഴിവാക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി.
ഒടുവിൽ അഞ്ച് യാത്രക്കാർ ഇറങ്ങാൻ സമ്മതിച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. വിമാനത്തിൽ ഒഴിവ് സീറ്റുകൾ ഉണ്ടായിരുന്നിട്ടും ഭാരപരിധി കാരണം യാത്രക്കാരെ ഇറക്കേണ്ടി വന്നത് ശ്രദ്ധേയമാണ്.
ഇറങ്ങിയ യാത്രക്കാരെ മറ്റൊരു വിമാനത്തിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സൗകര്യം ഒരുക്കുകയും 200 മുതൽ 400 യൂറോ വരെ നഷ്ടപരിഹാരവും നൽകുകയും ചെയ്തു. ഏകദേശം 20 മിനിറ്റ് വൈകിയാണ് വിമാനം പിന്നീട് പുറപ്പെട്ടത്.
English Summary
Five passengers were asked to leave an easyJet flight from London Southend Airport to Malaga just before takeoff due to excess weight. The pilot determined that the aircraft exceeded the safe weight limit, influenced by runway length and weather conditions. After volunteers stepped off, the issue was resolved. The passengers were rebooked on another flight and compensated between €200 and €400. The flight departed with a delay of about 20 minutes.

