മുംബൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്ക് നൽകിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവം വിവാദമായി. അഹമ്മദാബാദ്–മുംബൈ യാത്രയ്ക്കിടെ വിളമ്പിയ പരിപ്പും ചോറിലുമാണ് ചത്ത പാറ്റ കണ്ടെത്തിയത്.
മുംബൈ സ്വദേശിയായ ഒരു യാത്രക്കാരൻ ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ സംഭവം പുറത്തുവന്നു. ആർകെ ഗ്രൂപ്പിന് കീഴിലുള്ള ബൃന്ദാവൻ ഫുഡ് പ്രോഡക്ട്സ് എന്ന കരാറുകാരനാണ് ഭക്ഷണം വിതരണം ചെയ്തതെന്ന് യാത്രക്കാരൻ ആരോപിച്ചു. അതേ കോച്ചിൽ കുറഞ്ഞത് രണ്ട് പേർക്കെങ്കിലും സമാന അനുഭവമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ഇതോടെ മറ്റ് യാത്രക്കാർ ഭക്ഷണം കഴിക്കുന്നത് നിർത്തി.
സംഭവം ശ്രദ്ധയിൽപ്പെട്ട റെയിൽവേ അധികൃതർ കരാറുകാരനെതിരെ കർശന നടപടി സ്വീകരിച്ചു. 10 ലക്ഷം രൂപ പിഴ ചുമത്തുകയും കരാർ റദ്ദാക്കുന്നതിനുള്ള നോട്ടീസ് നൽകുകയും ചെയ്തു. കൂടാതെ, ബന്ധപ്പെട്ട അടുക്കള സീൽ ചെയ്യുകയും ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച റെയിൽവേ, സുരക്ഷയും ശുചിത്വവും മുൻഗണനയാണെന്ന് അറിയിച്ചു. തുടർച്ചയായി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും കൂടുതൽ കർശന നിരീക്ഷണം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ ചില യാത്രക്കാർ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ “നോ ഫുഡ്” ഓപ്ഷൻ തിരഞ്ഞെടുക്കുകയോ സ്വന്തം ഭക്ഷണം കരുതുകയോ ചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതമെന്ന അഭിപ്രായവും പങ്കുവച്ചു.

