ന്യൂഡൽഹി: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവാദമായ വയനാട് തുരങ്കപാത പദ്ധതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി. പദ്ധതിക്ക് കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
2018, 2019, 2024 വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്തുകൂടി പദ്ധതിപാത കടന്നുപോകുന്നതിനാൽ പരിസ്ഥിതിക്കും ജനവാസ മേഖലകൾക്കും ഗുരുതര ഭീഷണി ഉണ്ടാകുമെന്നാണ് സമിതി ആരോപിക്കുന്നത്.
പദ്ധതിക്ക് ആവശ്യമായ പരിസ്ഥിതി പഠനങ്ങൾ പൂർണ്ണമായി നടത്താതെയാണ് അനുമതി നൽകിയതെന്നും അതിനാൽ ഈ അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇതിന് മുൻപ് സമിതി സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

