അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് പിഴ ചുമത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയായി വിധിച്ചത്. കൂടാതെ ഒരു ഡിമെറിറ്റ് പോയിന്റും താരത്തിന്റെ അക്കൗണ്ടിൽ ചേർത്തിട്ടുണ്ട്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ന്യൂസീലൻഡ് ഫൈനലിനിടെയായിരുന്നു സംഭവം. കിവീസ് താരം ഡാരിൽ മിച്ചലിന് നേരെ പന്ത് എറിഞ്ഞതാണ് നടപടിക്ക് കാരണമായത്.
ന്യൂസീലൻഡ് ഇന്നിങ്സിന്റെ 11-ാം ഓവറിലായിരുന്നു സംഭവം. അർഷ്ദീപിന്റെ പന്ത് ശക്തമായി അടിക്കാൻ ശ്രമിച്ചെങ്കിലും മിച്ചലിന് സാധിച്ചില്ല. പന്ത് മൈതാനത്ത് കുത്തി നേരെ ബൗളറുടെ കൈകളിലെത്തി. ക്രീസ് വിട്ടുനിന്നിരുന്ന മിച്ചലിനെ റണ്ണൗട്ടാക്കാനായി സ്റ്റമ്പിലേക്ക് എറിയാനാണ് അർഷ്ദീപ് ശ്രമിച്ചത്. എന്നാൽ ലക്ഷ്യം തെറ്റി പന്ത് മിച്ചലിന്റെ കാലിൽ തട്ടുകയായിരുന്നു.
ഇതോടെ മിച്ചൽ പ്രകോപിതനായി അർഷ്ദീപിനോട് പ്രതികരിച്ചു. പിന്നീട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും അമ്പയറും ഇടപെട്ട് സ്ഥിതി ശാന്തമാക്കി.
ഓവറിന് ശേഷം മിച്ചലിനോട് അർഷ്ദീപ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റമ്പിലേക്കാണ് പന്ത് എറിയാൻ ശ്രമിച്ചതെന്നും അത് അബദ്ധത്തിൽ ബാറ്ററുടെ ശരീരത്തിൽ തട്ടിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9 പ്രകാരം ലെവൽ 1 കുറ്റമാണ് അർഷ്ദീപ് ചെയ്തതെന്ന് ഐസിസി വ്യക്തമാക്കി. എതിർ താരത്തിന് അപകടകരമായ രീതിയിൽ പന്ത് എറിയുന്നതാണ് ഈ ചട്ടലംഘനത്തിൽ ഉൾപ്പെടുന്നത്.
Indian pacer Arshdeep Singh has been fined 15% of his match fee and given one demerit point by the ICC for breaching the Code of Conduct during the T20 World Cup final against New Zealand in Ahmedabad. The incident occurred when Arshdeep threw the ball towards the stumps to attempt a run-out but accidentally hit New Zealand batter Daryl Mitchell. Mitchell reacted angrily, but the situation was later calmed by captain Suryakumar Yadav and the umpires. Arshdeep later apologized to Mitchell, stating that the throw was intended for the stumps.

