കോതമംഗലത്ത് എംഡിഎംഎയുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ
കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോതമംഗലം ടൗൺ കേന്ദ്രീകരിച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി.
ബംഗളൂരുവിൽ നിന്ന് കോതമംഗലത്തെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഏകദേശം 37.229 ഗ്രാം എംഡിഎംഎയുമായി ഇടുക്കി ജില്ല പീരുമേട് താലൂക്ക് ഏലപ്പാറ സ്വദേശിനിയായ റിസാന ഫാത്തിമ (18), കോതമംഗലം താലൂക്ക് ഇരമല്ലൂർ സ്വദേശിയായ അനന്തു പ്രസാദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ ഒരു സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി എത്തിയതായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച ശേഷം മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നുവെന്നാണ് എക്സൈസ് നൽകുന്ന വിവരം.
ദിവസേന ഏകദേശം 3000 രൂപ വാടകയുള്ള ഹോട്ടൽ മുറികളിൽ താമസിച്ച് ആഡംബര ജീവിതം നയിച്ചുകൊണ്ടായിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ നടന്നിരുന്നതെന്നും അധികൃതർ പറഞ്ഞു.
കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം.പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സിദ്ധീഖ് എ.ഇ, പ്രിവന്റീവ് ഓഫീസർ ഷെമീർ വി.എ, പ്രിവന്റീവ് ഓഫീസർമാരായ റസാക്ക് കെ.എ, സുനിൽ പി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉബൈസ് പി.എം, അഖിലേഷ് വേലായുധൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി കെ.എ എന്നിവർ പങ്കെടുത്തു.

