കോട്ടയം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാട് മാറ്റത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. വിഷയത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണ് തീരുമാനമെടുക്കേണ്ടതെന്നും, ഇക്കാര്യം നേരെത്തെ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കോട്ടയത്ത് മാധ്യമങ്ങളെ കണ്ട അദ്ദേഹം പ്രതികരിച്ചു.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് പണ്ഡിതരാണ്. ഇക്കാര്യം മുൻപ് കോടതിയെ അറിയിച്ചു. ഇപ്പോഴും അത് തന്നെയാണ് തങ്ങൾ പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത് ർട്ടി നിലപാടാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. അതേസമയം, ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള സത്യവാങ്മൂലമാണ് ഇരുകൂട്ടർ കോടതിയിൽ സമർപ്പിക്കുക എന്നാണ് റിപ്പോർട്ട്. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മുൻപുണ്ടായിരുന്ന നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ് സംസ്ഥാന സർക്കാർ. യുവായതികൾ ശബരിമലയിൽ കയറേണ്ടെന്നാണ് സർക്കാരിന്റെ പതിയ നിലപാട്. ആചാരം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് പുതിയ നിലപാടുമാറ്റമെന്നാണ് വിശദീകരണം. ഇക്കാര്യം സുപ്രീം കോടതിയെ ഇന്ന് അറിയിക്കും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിശ്വാസികളെ കൂടെ നിർത്താനായുള്ള നീക്കമാണ് സർക്കാരിന്റെ വിഷയത്തിലെ യു ടേൺ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

