മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നുപേർക്ക് ജീവൻ നഷ്ടമായത്. മലപ്പുറം മേലാറ്റൂർ സ്വദേശികളാണ് മരിച്ചതെന്നാണ് നിലവിൽ ലഭ്യമാക്കിയുന്ന വിവരം. അഞ്ച് പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ മറ്റ് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുവിനെ ഇറക്കി മടങ്ങി വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന സ്വകാര്യ ബസിലേക്ക് നേരെ ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു പേരുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയത് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് നിഗമനം. പോലീസ് സംഭസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹത്തെ കുടുംബത്തിന് വിട്ടുനൽകും.

