തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്ന വിവാദം ഒത്തുതീർപ്പായ സാഹചര്യത്തിൽ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് റിപ്പോർട്ട്. വിഷയത്തെ കുടുംബ പ്രശ്നമായി കണക്കാക്കിയാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയത് എന്നും ഔദ്യോഗിക പരാതി ലഭിച്ചാൽ മാത്രമേ കാര്യങ്ങൾ പരിശോധിക്കൂവെന്നുമാണ് ലഭിക്കുന്ന വിവരം.
വിവാദം ശക്തമായതോടെ ഗണേഷ് കുമാർ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതികാര നടപടികൾ ആവശ്യപ്പെടില്ലെന്നും പൊലീസിൽ പരാതി നൽകില്ലെന്നും ബിന്ദു മേനോൻ അറിയിച്ചതോടെയാണ് രാജി ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടിലേക്ക് സർക്കാർ എത്തിയതെന്ന് ആണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾക്ക് പ്രതിപക്ഷം ആഹ്വാനം ചെയ്തു. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു. മന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും ഇത് വ്യക്തിപരമായ വിഷയമായി കാണാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

