കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്താൻ തലശേരി ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നിർദേശം നൽകിയത്.
കേസുമായി ബന്ധപ്പെട്ട നാല് കാര്യങ്ങളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. ഇതിന്റെ ഭാഗമായി കേസിലെ പ്രതിയായ പി പി ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഭാഗികമായാണ് തുടരന്വേഷണത്തിന് കോടതി അനുമതി നൽകിയിരിക്കുന്നത്.
കുറ്റപത്രത്തിൽ 13 പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ ഹർജി നൽകിയത്. കേസിലെ ഏക പ്രതിയായ പി പി ദിവ്യ ഭരണകക്ഷിയുമായി ബന്ധപ്പെട്ട വ്യക്തിയായിട്ടും ആവശ്യമായ തെളിവുകൾ ശേഖരിച്ചില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന വ്യാജകേസ് നിർമ്മിക്കാൻ ശ്രമിച്ചുവെന്നും ഹർജിയിൽ പറയുന്നുണ്ട്. കൂടാതെ പി പി ദിവ്യയും പ്രശാന്തനും തമ്മിലുള്ള ഫോൺ കോൾ രേഖകളും ചാറ്റുകളും എസ്ഐടി പരിശോധിച്ചിട്ടില്ലെന്നും, ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കുകയും ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
A court has ordered further investigation into the death of ADM Naveen Babu. The Thalassery District Sessions Court issued the directive while considering a petition filed by Naveen Babu’s wife, Manjusha. The court asked investigators to submit a report on four specific aspects of the case and directed authorities to collect the complete phone details of the accused, PP Divya. The plea alleged several lapses in the charge sheet and sought a detailed probe including call records, chats, and forensic examination of the phone.

