തൃപ്പൂണിത്തുറ: നിരോധിത ലഹരിമരുന്നായ കഞ്ചാവുമായി ചലച്ചിത്ര താരം ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്ന് യുവാക്കളെ ഹിൽപാലസ് പോലീസ് പിടികൂടി. ആലുവ കമ്പനിപ്പടി പള്ളാട്ടിൽ വീട്ടിൽ ആദം ഷീം (21), എരൂർ സ്വദേശി കാർത്തിക് (20), ആലുവ തോട്ടുമുഖം സ്വദേശി അമിത് ജോർജ് (21) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മിന്നൽ പരിശോധനയിൽ കുടുങ്ങി
ഞായറാഴ്ച രാത്രി ഒൻപതു മണിയോടെ തിരുവാങ്കുളം മകളിയം അമ്പലത്തിന് സമീപമായിരുന്നു സംഭവം. കൺട്രോൾ റൂം വാഹനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് യുവാക്കൾ പരിഭ്രമിച്ച് മാറാൻ ശ്രമിച്ചത് സംശയത്തിനിടയാക്കി. തുടർന്ന് ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയുമായിരുന്നു.
കൈവശം സിപ് ലോക്ക് കവർ
ഒന്നാം പ്രതിയായ കാർത്തിക്കിന്റെ പാന്റ്‌സിന്റെ പോക്കറ്റിൽ നിന്ന് സിപ് ലോക്ക് കവറിലാക്കിയ നിലയിൽ നാല് ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ലഹരിമരുന്ന് ഉപയോഗിക്കാനായി കൈവശം വെച്ചതാണെന്ന് പ്രതികൾ സമ്മതിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു.
എസ്.ഐ സജീവ്, എസ്.സി.പി.ഒ ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഹിൽപാലസ് എസ്.ഐ അനസ് എസ്. തൗഫീഖിനാണ് അന്വേഷണ ചുമതല.

